ഫിഫ ലോകകപ്പിന്റെ 100-ാം വാർഷിക എഡിഷനായ 2030 ലോകകപ്പിൽ 64 ടീമുകൾ പങ്കെടുക്കുമെന്ന് കോൺമെബോൾ (CONMEBOL) പ്രസിഡന്റ് അലജാൻഡ്രോ ഡൊമിംഗസ് പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാൽ നിർദേശത്തിന് ഇതുവരെ ഫിഫയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല.
'അടുത്ത ലോകകപ്പ് നമ്മുടെ വീട്ടിലാണ്. 2030ൽ ഉറുഗ്വെ, അർജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങളിലെത്തുന്ന ലോകകപ്പ് 64 ടീമുകൾ പങ്കെടുക്കുന്ന ചരിത്ര ടൂർണമെന്റായിരിക്കും. ലോകകപ്പിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ ഇതിലും മികച്ച അവസരമില്ല,' ഡൊമിംഗസ് കുറിച്ചു.
ആറ് രാജ്യങ്ങളാണ് 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. സ്‌പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവയാണ് പ്രധാന ആതിഥേയ രാജ്യങ്ങൾ. ലോകകപ്പിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആദ്യ മത്സരങ്ങൾ ഉറുഗ്വെ, അർജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങളിലുമാണ് നടക്കുക.
64 ടീമുകളെന്ന നിർദേശത്തിന് ഫിഫ ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ല. എന്നാൽ ടൂർണമെന്റിന് ശേഷം ഇക്കാര്യം ബന്ധപ്പെട്ട സമിതികളിൽ ചർച്ച ചെയ്യുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റനോ നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോകകപ്പ് കൂടുതൽ രാജ്യങ്ങൾക്ക് സ്വപ്നം കാണാനുള്ള വേദിയാകണമെന്നും ചെറിയ ഫുട്‌ബോൾ രാജ്യങ്ങൾക്ക് അവസരം നൽകാതെ അവരുടെ വളർച്ച സാധ്യമാകില്ലെന്നും ഇൻഫാന്റനോ അഭിപ്രായപ്പെട്ടു.
1998 മുതൽ 2022 വരെ 32 ടീമുകളോടെയായിരുന്നു ലോകകപ്പ് നടന്നത്. 2026 ലോകകപ്പ് 48 ടീമുകളിലേക്ക് വികസിപ്പിച്ചിരിക്കെയാണ് ഇപ്പോൾ 2030 മുതൽ 64 ടീമുകളിലേക്ക് ടൂർണമെന്റ് വ്യാപിപ്പിക്കാനുള്ള നിർദേശം ഉയർന്നിരിക്കുന്നത്. ഫിഫയുടെ അന്തിമ തീരുമാനത്തിനായാണ് ഇനി ഫുട്‌ബോൾ ലോകം കാത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
