ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ധാരണയാകാത്ത സീറ്റുകളില്‍ ചര്‍ച്ച വേഗത്തിലാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അതേസമയം എന്‍.ഡിഎയ്ക്കും ഇന്‍ഡ്യ മുന്നണിക്കും തലവേദനയാകുന്നത് മഹാരാഷ്ട്രയാണ്. ഇന്നോ നാളെയോ അന്തിമധാരണയില്‍ എത്തിക്കാനാണ് ഇരുമുന്നണികളുടെയും ശ്രമം. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് മഹാരാഷ്ട്രയിലാണ്.
രണ്ട് മുന്നണിയിലും മൂന്ന് വീതം പ്രധാന പാര്‍ട്ടികള്‍ ഉള്ളതിനാല്‍, ആകെയുള്ള 48 സീറ്റ് എങ്ങനെ വിഭജിക്കുമെന്ന തര്‍ക്കമാണ് തുടരുന്നത്. കോണ്‍ഗ്രസ് വിട്ടുവീഴ്ച കാണിച്ചതോടെ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും ശരത് പവാര്‍ വിഭാഗം എന്‍സിപിയും സമവായത്തിന്റെ വക്കിലെത്തിയിട്ടുണ്ട്. പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയ്ക്കും ഇവര്‍ സീറ്റ് നല്‍കുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്ക് 13 സീറ്റും അജിത് പവാര്‍ പക്ഷ എന്‍സിപിക്ക് അഞ്ച് സീറ്റും മാറ്റിവച്ചതിലെ തര്‍ക്കം ബിജെപി പാളയത്തില്‍ ഇപ്പോഴും തുടരുകയാണ്. ഒഡീഷയില്‍ ബിജെഡിക്ക് നിയമസഭയില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കി, ലോക്സഭയിലെ സീറ്റുകള്‍ പിടിച്ചു വാങ്ങാനാണ് ബിജെപിയുടെ ശ്രമം. ഇത്തവണ നിയമസഭയില്‍ ജയിച്ചാല്‍ ഏറ്റവും കൂടുതല്‍കാലം സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന പദവിയിലേക്ക് നവീന്‍ പട്‌നയ്ക്കിന് നടന്നുകയറാന്‍ കഴിയും. ഈ റെക്കോഡിലേക്ക് ഇനി 155 ദിവസം മാത്രമാണ് മുന്നില്‍. ഈ സഖ്യം സാധ്യമാകണമെങ്കില്‍ ലോക്സഭയിലെ സിറ്റിംഗ് സീറ്റ് പോലും ബിജെപിക്ക് വിട്ടുകൊടുക്കേണ്ടി വരും.
അതേപോലെ ആന്ധ്രാപ്രദേശില്‍ ടിഡിപി, ജനസേന പാര്‍ട്ടികളുമായി ബിജെപി ധാരണയില്‍ എത്തി. ബിഹാറില്‍ നിതീഷ് കുമാറിന്റെ മുന്നണി മാറ്റം, എന്‍ഡിഎ യിലെ സീറ്റ് വിഭജനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം നിതീഷിനോട് ഇടഞ്ഞ് ഏതെങ്കിലും ചെറുപാര്‍ട്ടികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഡ്യമുന്നണി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്