തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റ് വേണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. പരിഗണിക്കേണ്ട യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ പട്ടിക മുസ്ലീം ലീഗ് നേതൃത്വത്തിന് കൈമാറി.
പി.കെ ഫിറോസ്, പി. ഇസ്മയിൽ , മുജീബ് കാടേരി, ഗഫൂർ കോൽക്കളത്തിൽ, ഫൈസൽ ബാഫഖി തങ്ങൾ, അഷറഫ് ഇടനീർ എന്നിവരാണ് പട്ടികയിലുള്ളത്. മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥ നടപ്പിലാക്കിയതോടെ കൂടുതൽ യുവാക്കൾക്ക് അവസരം ലഭിക്കുകയും ഇവർ മികച്ച വിജയം നേടിയെന്നുമാണ് യൂത്ത് ലീഗിന്റെ നിലപാട്. പാർട്ടിയിലേക്ക് കൂടുതൽ യുവാക്കൾ കടന്നുവരാനും വഴിയൊരുക്കും. കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന യൂത്ത് ലീഗ് സംസ്ഥാന സമിതി യോഗം പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ എന്നിവർക്ക് ഒഴികെ മറ്റാർക്കും മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന ആവശ്യമുയർത്തിയിട്ടുണ്ട്.
പി.കെ.കുഞ്ഞാലിക്കുട്ടി ഒഴികെ നാല് പേരാണ് ജില്ലയിൽ മൂന്നോ അതിലധികമോ തവണ എം.എൽ.എമാർ ആയിട്ടുള്ളത്. കെ.പി.എ മജീദ് ( തിരൂരങ്ങാടി), മഞ്ഞളാംകുഴി അലി (മങ്കട), പി.ഉബൈദുള്ള (മലപ്പുറം), പി.കെ.ബഷീർ (ഏറനാട്) എന്നിങ്ങനെ. പാർട്ടിയെ നയിക്കുന്നവരെന്ന പരിഗണനയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും എം.കെ. മുനീറിനും കെ.പി.എ മജീദിനും കഴിഞ്ഞ തവണ ഇളവ് നൽകിയിരുന്നു.
അഞ്ച് തവണ മങ്കടയിൽ നിന്ന് എം.എൽ.എയായ കെ.പി.എ മജീദിനെ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന പരിഗണനയിലാണ് കഴിഞ്ഞ തവണ ഇളവ് നൽകി തിരൂരങ്ങാടിയിൽ മത്സരിപ്പിച്ചത്. ഇടതു സ്വതന്ത്രനായി രണ്ടുതവണ മങ്കടയിൽ നിന്ന് വിജയിച്ച ശേഷമാണ് മഞ്ഞളാംകുഴി അലി മുസ്ലിം ലീഗിൽ എത്തിയത്. തുടർന്ന് പെരിന്തൽമണ്ണ, മങ്കട എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പ്രാവശ്യം എം.എൽ.എയായി. പി.കെ. ബഷീറും പി.ഉബൈദുള്ളയും ഏറനാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ആറ് സീറ്റ് ആവശ്യപ്പെടുമ്പോഴും അഞ്ചെണ്ണം എങ്കിലും ലഭിക്കുകയാണ് യൂത്ത് ലീഗിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളാണ് ലഭിച്ചത്. താനൂർ, പെരിന്തൽമണ്ണ, മഞ്ചേശ്വരം. ഇതിൽ താനൂർ ഒഴികെ രണ്ടിടത്തും വിജയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
