കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനിരിക്കെ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ണായക യോഗം ചേരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കളമശേരിയിലെ ഹോട്ടലിലാണ് യോഗം ചേരുന്നത്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ നേരത്തേ ഹോട്ടലിലെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വറിന്റെ എതിര്‍പ്പുകളെ മറികടന്ന് ആര്യാടന്‍ ഷൗക്കത്ത് തന്നെ സ്ഥാനാര്‍ഥിയാവാനാണ് സാധ്യത.
നിലമ്പൂരില്‍ മത്സരിക്കുന്ന ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്ന് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ് ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന. അന്‍വര്‍ തിങ്കളാഴ്ച വീണ്ടും ഇടഞ്ഞുനിന്നതോടെയാണ് കളമശേരിയില്‍ നിര്‍ണായക യോഗം ചെര്‍ന്നത്.
ഇതിനിടെ പി.വി അന്‍വര്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നാണ് തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ നിലപാടെടുത്തത്. സ്ഥാനാര്‍ഥിത്വ മോഹികള്‍ക്ക് മത്സരിക്കാനാണെങ്കില്‍ പത്ത് മാസത്തിനപ്പുറം 140 സീറ്റുകള്‍ ഒഴിവുണ്ടല്ലോ എന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ രഹസ്യയോഗമെന്നത് ശ്രദ്ധേയമാണ്.
അന്‍വറിന്റെ ലക്ഷ്യം ആത്യന്തികമായി യുഡിഎഫ് പ്രവേശനമാണ്. ഈ അവസരത്തില്‍ തന്നെ ഒരു സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ച് ലക്ഷ്യത്തിലേക്കെത്താനാണ് അന്‍വറിന്റെ ശ്രമം. ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതും പരിഗണിക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്