പാറ്റ്ന: ബിഹാറിലെ പുതിയ സർക്കാർ ഭൂരിപക്ഷം തെളിയിക്കും മുമ്പ് നിയമസഭാ സ്പീക്കർ പുറത്ത്. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി ആർജെഡി നേതാവും സ്പീക്കറുമായ അവധ് ബിഹാരി ചൗധരിക്ക് എതിരെ ഭരണകക്ഷി അവിശ്വാസ പ്രമേയം കൊണ്ടുവന്നു.
കൂടാതെ മൂന്ന് ആർജെഡി എംഎൽഎമാർ പാർട്ടി വിട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ ചേർന്നു. നീലം ദേവി, ചേതൻ ആനന്ദ്, പ്രഹ്ലാദ് യാദവ് എന്നിവരാണ് എൻഡിഎ സഖ്യത്തിൽ ചേർന്നത്.
243 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 122 സീറ്റുകളാണ് വേണ്ടിയിരുന്നത്. 128 എംഎൽഎമാരുടെ പിന്തുണയുള്ള എൻഡിഎ സഖ്യം നിർണായകമായ വിശ്വാസവോട്ടെടുപ്പ് അനായാസം മറികടക്കുമെന്ന് നിതീഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നിതീഷ് കുമാർ ഉൾപ്പെടെ ജെഡിയുവിന് 45 എംഎൽഎമാരാണുള്ളത്. എൻഡിഎയിലെ മറ്റൊരു കക്ഷിയായ ബിജെപിക്ക് 78 എംഎൽഎമാരാണുള്ളത്. കൂടാതെ, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ നാല് എംഎൽഎമാരും നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സഖ്യത്തിൽ ഉൾപ്പെടുന്നു.
കൂടാതെ, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള ജെഡിയു ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ മന്ത്രി കൂടിയായ സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ്ങും പങ്കെടുത്തിരുന്നു.
ശനിയാഴ്ച രാത്രി മുതൽ ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിൻ്റെ വസതിയിൽ ആർജെഡി എംഎൽഎമാരും അവരുടെ ഇടതു സഖ്യകക്ഷികളും ക്യാമ്പ് ചെയ്തിരുന്നു. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച നേതാക്കളെ എൻഡിഎ പക്ഷത്ത് നിർത്താനും ആർജെഡി ശ്രമിച്ചു. എന്നാല് സ്വന്തം പാര്ട്ടിയിലെ നേതാക്കൾ മറുപാളയത്തിലേക്ക് ചാടിയതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
അതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രസംഗിച്ചു. നിതീഷിനെ ബിഹാറിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. നിതീഷ് കുമാർ ഇനി മറുകണ്ടം ചാടില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് ഉറപ്പ് പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്