ടൊറോന്റോ: കാനഡയിലെ ക്‌നാനായ കത്തോലിക്കാ സഭാ സംവിധാനങ്ങള്‍ക്ക് ആരംഭം കുറിച്ച സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ സ്വര്‍ഗ്ഗീയ മാധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ സെപ്റ്റംബര്‍ 12, 13 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. മിസ്സിസ്സാഗയിലെ സെന്റ് ജോസഫ് സ്‌കൂളില്‍ വച്ചാണ് തിരുനാള്‍ തിരു കര്‍മ്മങ്ങള്‍ നടക്കുന്നത്.
സെപ്റ്റംബര്‍ 12 (ശനിയാഴ്ച):
ശനിയാഴ്ച വൈകുന്നേരം 5.30 ന് ഇടവക വികാരി ഫാ. മാത്യു മേലെടത്ത് കൊടിയേറ്റം നടത്തുന്നതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മുത്തിയമ്മയുടെ രൂപം എഴുന്നള്ളിച്ചു വയ്ക്കും. ഇടവകയിലെ കുട്ടികളുടെ ആഘോഷപൂര്‍വ്വമായ ദിവ്യകാരുണ്യ സ്വീകരണ കുര്‍ബാനയും അന്ന് നടക്കും. യു.എസ്.എ സെന്റ് ആന്റണി കത്തോലിക്ക ദേവാലത്തിലെ വികാരി ഫാ. ബോബന്‍ വട്ടമ്പുറത്ത് ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ലണ്ടന്‍ സെക്രെഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. സജി ചാഴിശ്ശേരി കുര്‍ബാന മധ്യേ സന്ദേശം നല്‍കും. തിരുനാളിനോടനുബന്ധിച്ച് കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യയും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബര്‍ 13 (ഞായറാഴ്ച - പ്രധാന തിരുനാള്‍ ദിനം):
ഞായറാഴ്ച രാവിലെ 10.00 മണിക്ക് OSH സഭാ സമൂഹത്തിന്റെ വികാരി ജനറാളും, കോട്ടയം സെക്രെഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവക വികാരിയുമായ ഫാ. ജോസ് ചിറയില്‍പുത്തന്‍പുരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കപ്പെടും. ഫാ. ബോബന്‍ വട്ടമ്പുറത്ത് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് വിശുദ്ധരുടെ രൂപങ്ങളും വഹിച്ചുകൊണ്ട് മുത്തുകുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദിക്ഷണം നടക്കും. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തിനും സ്‌നേഹവിരുന്നിനും ശേഷം തിരുകര്‍മ്മങ്ങള്‍ സമാപിക്കും.
ജോഷി ജോബ്-പ്രീത ജോഷി പാലത്തടത്തില്‍ കുടുംബമാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്. ഇടവക വികാരി ഫാ. മാത്യു മേലെടത്ത്, കൈക്കാരന്മാരായ ജോണ്‍ അരയത്ത്, അനീഷ് തെക്കേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട വിവിധ കമ്മിറ്റികള്‍ തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
ജോണ്‍ കുരുവിള അരയത്ത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
