അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ സ്ട്രിപ്പ് ചാറ്റ് എന്ന ലൈംഗിക സ്ട്രീമിങ് ആപ്ലിക്കേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വന്‍ നഗ്‌ന വീഡിയോ കോള്‍ റാക്കറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചല്‍പൂരിലെ ഒരു ആഡംബര ഫ്‌ലാറ്റിലെ മൂന്നാം നില താവളമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന്റെ സൂത്രധാരനും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളുമായ മനീഷ് പധിനാറിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ റെയ്ഡിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉയര്‍ന്ന സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്താണ് ഇയാള്‍ വലയിലാക്കിയിരുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് എയര്‍ഹോസ്റ്റസ് കോഴ്‌സ് പഠിക്കുന്ന യുവതി ഉള്‍പ്പെടെയുള്ളവര്‍ ഈ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. മുന്‍പ് കോള്‍ സെന്റര്‍ നടത്തിയിരുന്ന പരിചയം ഉപയോഗിച്ചാണ് മനീഷ് സ്ത്രീകളെ തട്ടിപ്പിലേക്ക് ആകര്‍ഷിച്ചത്. നിലവില്‍ കസ്റ്റഡിയിലുള്ള എയര്‍ഹോസ്റ്റസ് ട്രെയിനിയെ പൊലീസ് അതീവ രഹസ്യമായി ചോദ്യം ചെയ്തു വരികയാണ്.
ഉപയോക്താക്കള്‍ക്ക് 500 രൂപ മുതല്‍ 5,000 രൂപ വരെ ഡിജിറ്റല്‍ ടോക്കണുകളായി ആപ്പില്‍ റീചാര്‍ജ് ചെയ്യാവുന്ന രീതിയിലായിരുന്നു റാക്കറ്റിന്റെ പ്രവര്‍ത്തനം. റീചാര്‍ജ് ചെയ്ത ശേഷം കോള്‍ ചെയ്യുന്ന ഇടപാടുകാര്‍ക്ക് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍ ആവശ്യാനുസരണം നഗ്‌നതാ പ്രദര്‍ശനവും ലൈംഗിക പ്രവൃത്തികളും ചെയ്തു നല്‍കും. ഉപയോക്താവ് ചെലവഴിക്കുന്ന സമയത്തിന് അനുസരിച്ച് അവരുടെ അക്കൗണ്ടിലെ ഡിജിറ്റല്‍ കോയിനുകള്‍ കുറയുകയും, ഇത് പിന്നീട് മനീഷ് പധിനാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതുമായിരുന്നു ഇവരുടെ രീതി.
ഈ നിയമവിരുദ്ധ വ്യാപാരത്തിലൂടെ ലഭിക്കുന്ന വന്‍ വരുമാനം മനീഷും സംഘത്തിലുള്ള സ്ത്രീകളും പകുതി വീതം വീതിച്ചെടുക്കുകയായിരുന്നു. അനധികൃതമായി സമ്പാദിച്ച കള്ളപ്പണം ഉപയോഗിച്ച് മനീഷ് വഡോദരയില്‍ ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് അറിയാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
