കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കേന്ദ്രനേതൃത്വം അനുവദിച്ച കോടിക്കണക്കിന് രൂപ പ്രാദേശിക നേതാക്കള്‍ തട്ടിയെടുത്തതായി പി.സി ജോര്‍ജ്. ബിജെപി യോഗത്തില്‍ സംസാരിക്കവേയാണ് പാര്‍ട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ അദ്ദേഹം ഈ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ഏകദേശം 4.5 കോടി രൂപ കേന്ദ്രം അനുമതി നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രചാരണച്ചുമതല ഉണ്ടായിരുന്ന നേതാവ് നല്‍കിയ 4.45 കോടി രൂപയുടെ ചെലവ് കണക്കുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് ജോര്‍ജ് ആരോപിച്ചു.
ഓരോ ബൂത്തിലും പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 31,000 രൂപ വീതം വിതരണം ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും തുക താഴെത്തട്ടിലേക്ക് എത്തിയില്ല. മുന്‍പ് വലിയ ഭൂരിപക്ഷം ലഭിച്ചിരുന്ന ബൂത്തുകളില്‍ വോട്ട് ഗണ്യമായി കുറഞ്ഞതോടെ അന്വേഷിച്ചപ്പോഴാണ് ഫണ്ട് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മനസ്സിലായതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ഫണ്ട് ദുരുപയോഗം ചെയ്താണ് പല നേതാക്കളും സ്വന്തമായി വാഹനങ്ങള്‍ വാങ്ങി കൂട്ടിയതെന്ന് അദ്ദേഹം പരിഹസിച്ചു.
അനര്‍ഹമായി പണം തട്ടിയെടുത്തവരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമെന്നും ദൈവകോപം അവര്‍ക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പൊതുജീവിതത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെ എം.എല്‍.എയായിരുന്ന താന്‍ ആരില്‍ നിന്നും അഴിമതിപ്പണം കൈപ്പറ്റിയിട്ടില്ലെന്നും ഫണ്ട് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ശക്തമായ രോഷമുണ്ടെന്നും വ്യക്തമാക്കിയതോടെ ബിജെപി സംസ്ഥാന നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
