മലപ്പുറം: പാമ്പുവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാനും അപകടങ്ങൾ തടയാനുമായി സംസ്ഥാന ആരോഗ്യവകുപ്പ് നിർണ്ണായകമായ ഒരു പ്രത്യേക കർമപദ്ധതിക്ക് തുടക്കമിട്ടു. 2030-ഓടെ പാമ്പുകടിയേറ്റുള്ള മരണങ്ങൾ സംസ്ഥാനത്ത് പൂർണ്ണമായും തടയുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി പാമ്പുവിഷബാധയെ ഒരു വിജ്ഞാപിത രോഗമായി പ്രഖ്യാപിക്കും. ഇനിമുതൽ പാമ്പുകടിയേറ്റ് ചികിത്സ തേടിയെത്തുന്ന രോഗികളുടെ വിവരങ്ങൾ എല്ലാ ആശുപത്രികളും കൃത്യസമയത്ത് തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതുണ്ട്.
പ്രാഥമിക പരിചരണം മെച്ചപ്പെടുത്തുക, അടിയന്തര ചികിത്സാ സൗകര്യങ്ങളും ആന്റിവെനം ലഭ്യതയും എല്ലാ ആശുപത്രികളിലും ഉറപ്പാക്കുക, പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ ബോധവൽക്കരണം നടത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കൂടാതെ, സംസ്ഥാനത്ത് ആവശ്യമായ ആന്റിവെനം ഇവിടെത്തന്നെ നിർമ്മിക്കാനുള്ള വിപുലമായ പദ്ധതികളും തയ്യാറാകുന്നുണ്ട്. കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കി പാമ്പുകടി പ്രതിരോധ മാർഗ്ഗങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 8,000-ഓളം പേർക്ക് പാമ്പുകടിയേൽക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മുൻവർഷങ്ങളിൽ മരണനിരക്ക് വലിയ അളവിൽ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഈ വർഷം ഏപ്രിലിൽ ഒരു ആഴ്ചയ്ക്കുള്ളിൽ ആറുപേർ മരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചത്.
പാമ്പുകളെക്കുറിച്ചും പാമ്പുകടിയെക്കുറിച്ചുമുള്ള ബോധവത്കരണപരിപാടികൾ കൂടുതൽ മെച്ചപ്പെടുത്തി അപകടസാധ്യതകൾ പരമാവധി ഒഴിവാക്കുക, വനം, കൃഷി, ട്രൈബൽ വെൽഫെയർ, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പാമ്പുകടി മരണമില്ലാത്ത കേരളം സാധ്യമാക്കുകയാണു ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
