2 ലക്ഷത്തോളം ചിത്രങ്ങൾ, 2,000 ത്തിലധികം വീഡിയോകൾ. മുമ്പ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന രേഖകളാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. അതിലൊരു ഭാഗത്താണ് ഇസ്രയേലിൽ പോകാൻ മോദിയെ ഉപദേശിച്ചു എന്നുള്ള പരാമർശം. എപ്സ്റ്റീൻ ഫയൽസ് പുറത്തുവിട്ടെങ്കിലും അന്വേഷണത്തിൽ എപ്സ്റ്റീൻ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം പൊതുജനങ്ങൾക്ക് ലഭ്യമായ നിലയിൽ പരസ്യപ്പെടുത്തിയിട്ടില്ല. എപ്സ്റ്റീന്റെ മേൽ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളിൽ പ്രമുഖരുടെ ബന്ധമെന്താണ് എന്നത് ഇപ്പോഴും അവ്യക്തം.
കൊടും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ വീണ്ടുമിതാ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ചർച്ചാവിഷയമായിട്ട് ദിവസങ്ങൾതന്നെ കുറെയായി. മുഴുവൻ സത്യവും പുറത്തുവിട്ടാൽ ലോകം ഞെട്ടിത്തെറിക്കും. പുറത്തിവിട്ടില്ലെങ്കിൽ പൊതുജനം പലരേയും സംശയിക്കും. പ്രശ്‌നങ്ങൾ രൂക്ഷമാകും. കിംവദന്തികൾ നാലുപാടും ഉയരും. കുടത്തിൽ നിന്നും ഭാഗീകമായി പുറത്തുവന്ന ഈ ഭൂതം അത്രപെട്ടെന്നൊന്നും കെട്ടടങ്ങുമെന്നു കരുതേണ്ട.
ലോകത്തെമ്പാടുമുള്ള പൊതുസമൂഹത്തിന്റെ മുറവിളി മാനിച്ച് അമേരിക്കയിലെ നീതിന്യായ വകുപ്പ് അടുത്തിടെയാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട മുപ്പത് ലക്ഷത്തിലധികം വരുന്ന ഫയലുകൾ പുറത്തുവിട്ടത്. രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റുകളുമുൾപ്പെടെ ഉന്നതസ്ഥാനങ്ങളിൽ വിഹരിക്കുന്നവരുണ്ട്. അതിനു പുറമെ, ലോകം ഏറെ സംശയിച്ചിരുന്ന ചില പേരുകൾ സ്ഥിരീകരിക്കുക മാത്രമല്ല, ആരും പ്രതീക്ഷിക്കാത്ത ചില ഉന്നതരുടെ മുഖംമൂടി അഴിഞ്ഞുവീഴുകയും ചെയ്തിരിക്കുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇങ്ങനെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
എന്താണ് എപ്സ്റ്റീൻ ഫയലുകൾ..?
എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലയിന്റുകളുടെയും പേരുകൾ, എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്.
എപ്സ്റ്റീൻ ഫയലുകളിൽ ദശലക്ഷക്കണക്കിന് പേജുകളും ആയിരക്കണക്കിന് ഫോട്ടോകളും വിഡിയോകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 20,000 പേജുകൾ വരുന്നതാണ് എപ്സ്റ്റീൻ ഫയൽ എന്നറിയപ്പെടുന്ന രേഖകൾ. 2001 മുതൽ 2006 വരെയുള്ള അഞ്ച് വർഷക്കാലത്തിനിടയിൽ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികൾ എപ്സ്റ്റീന്റെ വൈകൃതങ്ങൾക്ക് ഇരയായെന്നായിരുന്നു റിപ്പോർട്ട്.
എൺപതോളം പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരകളായെന്നും സമൂഹത്തിലെ ഉന്നതരുടെ പിന്തുണയോടെ നിരവധി സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്. എപ്സ്റ്റീൻ ഫയൽസ് പുറത്തുവരുന്നതിന് മുൻപ് തന്നെ ഒരു ഡോക്യു സീരീസിലൂടെ ജെഫ്രിയുടെ ഇരുണ്ട ജീവിതത്തെക്കുറിച്ച് ലോകമെമ്പാടുമുള്ളവർ കണ്ടിരുന്നു.
ഇപ്പോൾ പുറത്തുവന്ന പേരുകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റ് അൽ ഗോറും എക്‌സ് ഉടമ ഇലോൺ മസ്‌കും മെറ്റ മേധാവി മാർക്ക് സുക്കർബർഗും വിർജിൻ ഗ്രൂപ്പിന്റെ റിച്ചഡ് ബ്രാൻസണും മുൻ ഇസ്രയേൽ പ്രസിഡന്റ് യഹൂദ് ബാരക്കും യോർക്കിലെ മുൻ പ്രഭ്വി സാറാ ഫെർഗൂസനും യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാഡ് ലൂട്ട്‌നിക്കും ഫുട്‌ബോളർ ഫ്രാങ്ക് റിബെറിയും മൈക്കേൽ ജാക്‌സണും മൈക്ക് ജാഗറും വുഡി അലനും ചിന്തകൻ നോം ചോംസ്‌കിയും മാത്രമല്ല, ആത്മീയ നേതാവ് ദലൈലാമയുമുണ്ട്!
എന്നാൽ ഒന്നുപറയാം രേഖകളിൽ പേരുള്ളത് അവർ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തുവെന്നതിന് തെളിവല്ല, മറിച്ച് ഇവരെല്ലാവരും എല്ലാവരും നിഷ്‌കളങ്കരായിക്കൊള്ളണമെന്നുമില്ല. മുൻപ്രസിഡന്റ് ബിൽ ക്ലിന്റണും വ്യവസായി ബിൽ ഗേറ്റ്‌സും ആൻഡ്രൂ രാജകുമാരനുമൊക്കെ എപ്സ്റ്റീന്റെ ഇടപാടുകാരുടെ പട്ടികയിൽ പ്രമുഖരാണെന്ന് നേരത്തേ തന്നെ കരുതപ്പെട്ടിരുന്നവരാണ്.
ആരാണ് ജെഫ്രി എപ്സ്റ്റീൻ..?
അമേരിക്കയിൽ ശതകോടീശ്വരനായി വളർന്ന് ഒടുവിൽ ലൈംഗിക കുറ്റവാളിയായി മൺമറഞ്ഞ വിവാദ വ്യവസായിയാണ് എപ്സ്റ്റീൻ. കോടീശ്വരന്മാർക്കായി വിരുന്നുകളും നിശാപാർട്ടികളും സംഘടിപ്പിച്ചിരുന്ന എപ്സ്റ്റീൻ പിന്നീട് സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റത്തിനാണ് അഴിക്കുള്ളിലായത്. 2008ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചു എന്ന് കുറ്റസമ്മതം നടത്തിയതോടെയാണ് എപ്സ്റ്റീൻ ആദ്യമായി അറസ്റ്റിലാവുന്നത്.
അറസ്റ്റിലായി വെറും 13 ദിവസത്തിനപ്പുറം അയാൾ പുറത്തിറങ്ങി. 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് വീണ്ടും അകത്താവുകയും ചെയ്തു. തൊട്ടടുത്ത മാസം ജയിലറയിൽ എപ്സ്റ്റീൻ മരിച്ചുവീണു. ജയിലധികൃതരുടെ റിപ്പോർട്ട് പ്രകാരം, എപ്സ്റ്റീൻ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് വ്യക്തമാകുന്നത്, എങ്കിലും ഇതുസംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും ബാക്കിയാണ്. ജെഫ്രിയുടെ മരണത്തിന് ശേഷം ഇയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു.
ലൈംഗിക അടിമകളെന്ന് തോന്നിപ്പിക്കും വിധം പല പെൺകുട്ടികളെയും ചൂഷണം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവരിൽ പലരെയും പ്രമുഖർക്ക് കാഴ്ചവച്ചെന്ന ലോകത്തെ ഞെട്ടിച്ച തുറന്നുപറച്ചിലുകളും എപ്സ്റ്റീൻ നടത്തി. അമേരിക്ക വീണ്ടും ട്രംപിന്റെ കൈയിലായതോടെ എപ്സ്റ്റീൻ ഫയലുകളെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് വീണ്ടും തീ പിടിച്ചിരുന്നു. ആഘോഷരാവുകളിൽ എപ്സ്റ്റീനൊപ്പമുള്ള ട്രംപിന്റെ ചിത്രങ്ങൾ സംശയങ്ങൾക്കും ആരോപണങ്ങൾക്കും വഴിവച്ചു. അങ്ങനെ നിരന്തര സമ്മർദങ്ങൾക്കൊടുവിൽ എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടാൻ ട്രംപ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ വരേണ്യ ബുദ്ധിജീവികൾ എന്നഭിമാനിക്കുന്നവരുടെ സംഗമഭൂമികയായിരുന്നു എപ്സ്റ്റീന്റെ ദ്വീപ്. എന്നാണ് റഷ്യയുടെ പരിഹാസം. ഫെണ്ടറേഷൻ, സാമൂഹികപ്രവർത്തനം തുടങ്ങിയ മേലങ്കിയണിഞ്ഞ പലരും പുറത്തുപറയുന്നതല്ല ചെയ്തുകൂട്ടുന്നതെന്ന് കൂടിയാണ് ഈ എപ്സ്റ്റീൻ ഫയൽസ് വെളിവാക്കുന്നത്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
