കൊച്ചി: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് കരാര്‍, പുറംകരാര്‍, ദിവസവേതന തൊഴിലാളികളുടെ സാമൂഹികസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം ശക്തമാകുന്നു. KSEB, കേരള വാട്ടര്‍ അതോറിറ്റി, KSFE, ദേവസ്വം ബോര്‍ഡുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ പെന്‍ഷനോ മറ്റ് സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളോ ഇല്ലാതെ വിരമിക്കേണ്ടിവരുന്ന തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാനാണ് ഇടപെടല്‍ ആവശ്യപ്പെടുന്നത്.
2009 ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ജോലിയില്‍ പ്രവേശിച്ചിട്ടും ഇ.പി.എഫ് പരിധിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ 31 ന് മുന്‍പ് അംഗങ്ങളാകാന്‍ കേന്ദ്ര ഇ.പി.എഫ്.ഒ പ്രത്യേക അവസരം നല്‍കിയിട്ടുണ്ട്. ഈ അവസരം സംസ്ഥാന സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
2019 ല്‍ സംസ്ഥാന തൊഴില്‍ വകുപ്പ് ഇതുസംബന്ധിച്ച് എല്ലാ വകുപ്പ് മേധാവികള്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നെങ്കിലും ഭൂരിഭാഗം സ്ഥാപനങ്ങളും നടപടി സ്വീകരിച്ചിരുന്നില്ല. മുന്‍കാലങ്ങളില്‍ ജീവനക്കാരുടെ വിഹിതം പിടിച്ചിട്ടില്ലെങ്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അത് ഒഴിവാക്കാന്‍ ഇ.പി.എഫ്. നിയമത്തില്‍ നിബന്ധനയുണ്ട്. എന്നാല്‍ തൊഴിലുടമയുടെ വിഹിതം, അതിന്റെ പലിശ, അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് എന്നിവ സര്‍ക്കാര്‍/സ്ഥാപനം ഒടുക്കേണ്ടിവരും.
2009 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കരാര്‍ തൊഴിലാളികള്‍ക്ക് ഇ.പി.എഫ്. നടപ്പാക്കിക്കൊണ്ട് ഗോവ സര്‍ക്കാര്‍ ഈ മാസം രണ്ടിന് രണ്ടാമതും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഗോവയിലെ തൊഴില്‍ വകുപ്പിനെയും ഇ.പി.എഫ്.ഒയെയും സംയുക്തമായാണ് പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗോവ മാതൃകയാക്കി കേരളത്തിലും അടിയന്തര വിജ്ഞാപനം ഇറക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ പതിനായിരക്കണക്കിന് കരാര്‍ ജീവനക്കാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
