തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് (CPIM) സംഭവിച്ച ഗുരുതരമായ പാളിച്ചകളും പോരായ്മകളും പരസ്യമായി സമ്മതിച്ച് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഫേസ്ബുക്കിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് സ്ഥാനാർത്ഥി നിർണ്ണയം മുതൽ പ്രചാരണ രംഗത്തെ വീഴ്ചകൾ വരെ അദ്ദേഹം അക്കമിട്ട് നിരത്തി സ്വയംവിമർശനം നടത്തിയത്.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉൾപ്പെടെ പാർട്ടി എടുത്ത പല തീരുമാനങ്ങളും പാളിയെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ, തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായ 'അയ്യപ്പസംഗമം' സർക്കാർ സ്പോൺസർ ചെയ്ത പരിപാടിയാണെന്ന യുഡിഎഫ് പ്രചാരണത്തെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞില്ലെന്നും അത് ജനങ്ങളെ സ്വാധീനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സമ്മേളനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ഒട്ടും ശരിയായില്ലെന്നും അദ്ദേഹം വിമർശിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ ഉൾപ്പെട്ട ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാറിനെതിരെ അടിയന്തര പ്രാധാന്യത്തോടെ പാർട്ടി നടപടിയെടുക്കാത്തത് വലിയൊരു പോരായ്മയായി അദ്ദേഹം വിലയിരുത്തുന്നു. പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചിരുന്ന ആറ് പേർ എൽഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ വിമതരായി മത്സരിച്ചത് ജനങ്ങൾക്കിടയിൽ പാർട്ടിയുടെ അന്തസ്സിന് അവമതിപ്പുണ്ടാക്കി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളോട് കൃത്യമായ സമയത്ത് വിമർശനാത്മകമായി പ്രതികരിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വികസന കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും മുൻകാലങ്ങളിലെന്നപോലെ വോട്ടർമാരെ ആകർഷിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിലും എൽഡിഎഫിന് വീഴ്ച സംഭവിച്ചതായി പുത്തലത്ത് ദിനേശൻ ഫേസ്ബുക്ക് കുറിപ്പിൽ തുറന്നുസമ്മതിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
