കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട ഈട്ടിമരം വില്‍പന കേസില്‍ പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു. പ്രതികള്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കോടതിയിലെത്തി കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിന്‍ ഹാജരായിരുന്നില്ല. കേസ് ഓഗസ്റ്റ് 18 ന് കോടതി വീണ്ടും പരിഗണിക്കും.
ഈ മാസം ആറാം തീയതിയും പത്താം തീയതിയും കേസ് പരിഗണിച്ചപ്പോള്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ കോടതിയില്‍ എത്തിയിരുന്നില്ല. കോടതി നടപടികളില്‍ നിന്ന് പ്രതികള്‍ തുടര്‍ച്ചയായി വിട്ടുനിന്നതോടെയാണ് കര്‍ശന നിലപാടിലേക്ക് കടന്ന കോടതി ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് നിലനില്‍ക്കെയാണ് ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടിയും കോടതിയില്‍ ഹാജരായി ജാമ്യം എടുത്തത്.
വയനാട്ടില്‍ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങള്‍ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം കരിമുകളിലുള്ള മലബാര്‍ ടിംബര്‍ ഉടമ എം.എം അലിയാര്‍ നല്‍കിയ പരാതിയിലാണ് വിചാരണ നടക്കുന്നത്. 2021 ലാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ അലിയാര്‍ പരാതി നല്‍കിയത്. വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന മരങ്ങള്‍ വാങ്ങി കച്ചവടം നടത്തിയ ശേഷമാണ് ഇവ അനധികൃതമായി വെട്ടിയെടുത്തതാണെന്ന വിവരം ഉടമ അറിയുന്നത്. തുടര്‍ന്ന് വഞ്ചിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അലിയാര്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
