കണ്ണൂർ ജില്ലയിൽ മുതിർന്ന നേതാവ് കെ. സുധാകരൻ ഉയർത്തിയ വെല്ലുവിളികൾ പരിഹരിച്ചു വരുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തിന് പുതിയ തലവേദനയായി യൂത്ത് കോൺഗ്രസിന്റെ പരസ്യ പ്രതിഷേധം.
സിപിഐഎമ്മിൽ നിന്ന് പുറത്തുവന്ന നേതാക്കളെ യുഡിഎഫ് സ്ഥാനാർത്ഥികളാക്കുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് അവസരം നിഷേധിക്കപ്പെടുന്നു എന്ന വികാരമാണ് സംഘടന പങ്കുവെക്കുന്നത്.
തളിപ്പറമ്പ് മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെതിരെ തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്താനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ നാമനിർദേശ പത്രിക സമർപ്പിക്കും.
'കോൺഗ്രസിന്റെ അഭിമാനം സംരക്ഷിക്കാൻ അവൻ വരുന്നു' എന്ന വാചകങ്ങളോടെ മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പാർട്ടി നേതൃത്വം തങ്ങളുടെ മുൻപത്തെ പരാതികൾ അവഗണിച്ചതിനാലാണ് പരസ്യമായ വിമത നീക്കത്തിലേക്ക് കടക്കുന്നതെന്നാണ് ഇവരുടെ നിലപാട്.
തളിപ്പറമ്പിന് പുറമെ കല്യാശ്ശേരി, മട്ടന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. കല്യാശ്ശേരിയിൽ ഡിസിസി ശുപാർശ ചെയ്ത രജിത് നാറാത്തിനെ തഴഞ്ഞ്, കെ.സി. വേണുഗോപാലിന്റെ അടുപ്പക്കാരനായ രാജീവൻ കപ്പശ്ശേരിയെ സ്ഥാനാർത്ഥിയാക്കിയതാണ് വിവാദത്തിന് കാരണമായത്.
ഇതിൽ പ്രതിഷേധിച്ച് 'പെട്ടി തൂക്കി സ്ഥാനാർത്ഥിയാകാൻ താനില്ല' എന്ന് രജിത് നാറാത്ത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിച്ചത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
