വാഷിംഗ്ടണ്‍: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് യോഗം നിലവിലെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്ന് സൂചന. എന്നാല്‍, രാജ്യത്ത് വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം തടയുന്നതിനായി പലിശ നിരക്ക് ഉടന്‍ ഉയര്‍ത്തണമെന്ന ശക്തമായ സമ്മര്‍ദ്ദമാണ് ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന് മേലുള്ളത്. ഇത് തന്നെ സ്ഥാനത്തേക്ക് നിയമിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അതൃപ്തിക്ക് കാരണമായേക്കാം.
ഇറാന്‍ യുദ്ധം പുനരാരംഭിച്ചതിനെ തുടര്‍ന്ന് എണ്ണ, വാതക വിലയിലുണ്ടായ കുതിച്ചുചാട്ടം വരും മാസങ്ങളില്‍ പണപ്പെരുപ്പം കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വന്‍ നിക്ഷേപങ്ങള്‍ ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, വൈദ്യുതി എന്നിവയുടെ ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. വിവിധ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തിയത് ഉല്‍പ്പന്ന വില ഇനിയും ഉയരാന്‍ ഇടയാക്കും.
ഈ പ്രതിസന്ധികള്‍ താത്കാലികമാണെങ്കിലും, ഫെഡിന്റെ ലക്ഷ്യമായ 2 ശതമാനത്തിനും മുകളിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി പണപ്പെരുപ്പ നിരക്ക് തുടരുന്നത്. ഊര്‍ജ്ജ, ഭക്ഷ്യ മേഖലകളെ ഒഴിവാക്കിയുള്ള കോര്‍ പണപ്പെരുപ്പം 2023 മുതല്‍ 3 ശതമാനമോ അതിലധികമോ ആയി തുടരുന്ന സാഹചര്യത്തില്‍, ബാങ്കിങ് രംഗത്തുനിന്ന് കര്‍ശന നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാണ്. പണപ്പെരുപ്പം കുറഞ്ഞില്ലെങ്കില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പ്രമുഖ ഫെഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥിരതയുള്ള രീതിയില്‍ പണപ്പെരുപ്പം താഴാത്ത സാഹചര്യത്തില്‍, പലിശ നിരക്കില്‍ ചെറിയ വര്‍ധനവ് വരുത്തുന്നത് സാമ്പത്തിക രംഗത്തിന് ഗുണം ചെയ്യുമെന്ന് ഡാല്ലസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പ്രസിഡന്റ് ലോറി ലോഗന്‍ നിരീക്ഷിച്ചു. മെയില്‍ ചുമതലയേറ്റ ശേഷം പണപ്പെരുപ്പം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, ഭാവി നടപടികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കാന്‍ കെവിന്‍ വാര്‍ഷ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ പണപ്പെരുപ്പത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ഷാന്റെ കര്‍ശന നിലപാടുകള്‍ ഫെഡിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ സഹായിച്ചെങ്കിലും, വിപണി ഉടന്‍ തന്നെ പ്രായോഗിക നടപടികള്‍ ആവശ്യപ്പെടുമെന്ന് മുന്‍ ഫെഡ് ഉദ്യോഗസ്ഥന്‍ ജെയിംസ് ബുളാര്‍ഡ് അഭിപ്രായപ്പെട്ടു. കോര്‍ പണപ്പെരുപ്പം തുടര്‍ച്ചയായി ഉയര്‍ന്നാല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് പരിഗണിക്കേണ്ടി വരുമെന്ന് ഫെഡ് ഗവേണിംഗ് ബോര്‍ഡ് അംഗം ക്രിസ്റ്റോഫര്‍ വാലറും ഓര്‍മ്മിപ്പിച്ചു. അതേസമയം, കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോര്‍ പണപ്പെരുപ്പത്തിലും ഇന്ധനവിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വാടക നിരക്കുകളിലെ കുറവും തീരുവകളുടെ ആഘാതം അവസാനിച്ചതും പണപ്പെരുപ്പം താഴാന്‍ ഇടയാക്കുമെന്ന് ന്യൂയോര്‍ക്ക് ഫെഡ് പ്രസിഡന്റ് ജോണ്‍ വില്ല്യംസ് വിലയിരുത്തുന്നു.
എങ്കിലും, പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഇന്ധനവില വീണ്ടും ഉയര്‍ന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ശക്തമായ നിലപാടുകളിലൂടെ വായ്പാ ചെലവുകള്‍ വര്‍ധിപ്പിച്ച്, യഥാര്‍ത്ഥത്തില്‍ പലിശ നിരക്ക് ഉയര്‍ത്താതെ തന്നെ പണപ്പെരുപ്പം നിയന്ത്രിക്കാമെന്നാണ് ഫെഡിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കേന്ദ്ര ബാങ്കിന്റെ നേരിട്ടുള്ള ഇടപെടലുകളില്ലാതെ പണപ്പെരുപ്പം താഴേക്ക് വരില്ലെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ പക്ഷം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
