ന്യൂഡൽഹി: ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ അസ്വാഭാവിക സാഹചര്യങ്ങളിൽ വ്യക്തമാക്കി ഇന്ത്യ . സംഘർഷങ്ങളിൽ ഇന്ത്യയ്ക്ക് അതീവ ആശങ്കയുണ്ടെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചത്. ഖമേനിയുടെ മരണത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്താതെ, സംയമനം പാലിക്കണമെന്ന കർശന നിർദ്ദേശമാണ് വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്.
ഖമേനിയുടെ വിയോഗത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ തോതിലുള്ള ചേരിതിരിവ് പ്രകടമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള പാശ്ചാത്യ നേതാക്കൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
ജി7 രാജ്യങ്ങളൊന്നും തന്നെ ഖമേനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നീതി നടപ്പിലായെന്ന് അവകാശപ്പെട്ടപ്പോൾ, അർജന്റീന, ഉക്രൈൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഇറാന്റെ മുൻകാല നിലപാടുകളെ രൂക്ഷമായി വിമർശിച്ചു. അതേസമയം, റഷ്യ, ചൈന, പാകിസ്ഥാൻ, തുർക്കി തുടങ്ങി വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ് ഖമേനിയുടെ കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തിയത്.
ഗൾഫ് മേഖലയിലെ ഇന്ത്യയുടെ പ്രധാന പങ്കാളികളായ സൗദി അറേബ്യയും യുഎഇയും വിഷയത്തിൽ മൗനം പാലിക്കുകയോ ഇറാന്റെ നീക്കങ്ങളെ എതിർക്കുകയോ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒമ്പത് ദശലക്ഷത്തിലധികം പ്രവാസികൾ താമസിക്കുന്ന ഗൾഫ് മേഖലയിലെ സുരക്ഷ കണക്കിലെടുത്താണ് ഇന്ത്യയുടെ കരുതലോടെയുള്ള നീക്കം.
ഖമേനിയുടെ മരണത്തിൽ ഇറാനിലെ പല നഗരങ്ങളിലും ജനങ്ങൾ ആഘോഷപ്രകടനങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ വിഷയത്തിൽ സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവന ആവശ്യപ്പെട്ടെങ്കിലും, ദേശീയ താൽപ്പര്യവും ആഗോള സാഹചര്യങ്ങളും മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ നിലവിൽ മുന്നോട്ട് പോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
