കൽപ്പറ്റ: വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുത്ത സംഭവത്തിൽ വൈത്തിരി സ്റ്റേഷൻ എസ്‌എച്ച്ഒയായിരുന്ന അനിൽകുമാറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന അനിൽകുമാർ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് വൈത്തിരി സ്റ്റേഷനിലെ സിഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പിടിച്ചെടുത്ത കുഴൽപ്പണം ഔദ്യോഗികമായി രേഖപ്പെടുത്താതെ കൈവശം വച്ചെന്നതാണ് പ്രധാന ആരോപണം.
അനിൽകുമാറിനൊപ്പം എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂറിനെയും അബ്ദുൾ മജീദിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തര മേഖല ഐജി രാജ്‌പാൽ മീണയാണ് നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ കവർച്ചക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2025 സെപ്റ്റംബർ 15-നാണ് സംഭവം നടന്നത്. ചുണ്ടേൽ സ്വദേശിയായ ഒരാൾ മലപ്പുറം സ്വദേശികൾക്ക് നൽകാനായി കൊണ്ടുവന്ന 3.3 ലക്ഷം രൂപ വൈത്തിരി പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ പിന്നീട് ഈ പണവുമായി ബന്ധപ്പെട്ട് യാതൊരു ഔദ്യോഗിക നടപടികളും ഉണ്ടായില്ല.
ഇതിനെ തുടർന്ന് പരാതിക്കാരൻ ജില്ലാ പൊലീസിന് പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയും പണം തട്ടിയെടുത്തതുമായ കാര്യങ്ങൾ പുറത്ത് വന്നത്. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിടയുണ്ടെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
