കോഴിക്കോട്: വീടിന് ജപ്തി ഭീഷണി ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ രംഗത്ത്. വീട് പുനർനിർമിക്കാനാണ് ലോൺ എടുത്തതെന്നും തിരിച്ചടയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങിയതായും മുനീർ വ്യക്തമാക്കി.
ബാങ്ക് പരമാവധി സഹായം നൽകിയതായും ഇനി വിൽക്കാൻ ഒന്നും ബാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടിയിലെ ആരോടും സഹായം തേടിയിട്ടില്ലെന്നും വ്യക്തിപരമായ ബാധ്യതയിൽ പാർട്ടിയെ ഉൾപ്പെടുത്തേണ്ടതില്ലെന്നും മുനീർ കൂട്ടിച്ചേർത്തു.
തിരിച്ചടക്കാൻ വിവിധ മാർഗങ്ങൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പറഞ്ഞ മുനീർ, “ആരെയും ദ്രോഹിച്ചിട്ടില്ലാത്തതിനാൽ ഈ പ്രതിസന്ധിയും മറികടക്കാമെന്നാണ് വിശ്വാസം” എന്നും പറഞ്ഞു. പണത്തേക്കാൾ ബന്ധങ്ങൾക്ക് മൂല്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
70 ലക്ഷം രൂപയാണ് ലോൺ എടുത്തത്. ഇതിൽ 60 ലക്ഷം അടച്ചുവെങ്കിലും പലിശ അടക്കമുള്ള ബാധ്യതയായി വീണ്ടും 58 ലക്ഷം രൂപ ബാക്കി വന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി 49 ലക്ഷം രൂപ അടയ്ക്കേണ്ടതുണ്ട്. എന്നാൽ ഈ തുകയും അടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മാർച്ച് 31നകം തുക അടച്ചില്ലെങ്കിൽ വീടിന് ജപ്തി നടപടികൾ ഉണ്ടാകാമെന്നും എം.കെ മുനീർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
