കെട്ടുകഥ പോലെ ഞെട്ടിക്കുന്ന നിഗൂഢ ഗോസ്റ്റ് ഷിപ്പ്

OCTOBER 29, 2025, 5:35 PM

മലേഷ്യയിലെ മലാക്കയ്ക്ക് സമീപം 1940 കളുടെ അവസാനകാലത്ത് നടന്ന ആരെയും അമ്പരിപ്പിക്കുന്ന കെട്ടുകഥയ്ക്ക് സമാനമായ ഒരു സംഭവം ഉണ്ടായി. ഒരു കൂറ്റന്‍ അഞ്ജാത കപ്പല്‍ കണ്ടെത്തി. ഒപ്പം ഒരു അഞ്ജാത കോഡും. ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള എല്ലാവരും മരിച്ചു എന്നതായിരുന്നു ആ സന്ദേശം.

''ശവശരീരങ്ങള്‍ ചാര്‍ട്ട്‌റൂമിലും ബ്രിഡ്ജിലുമായി കിടക്കുന്നു. ഞാനും മരിക്കും''.- എന്നായിരുന്നു സന്ദേശം. അമേരിക്കന്‍ കപ്പലുകളായ സില്‍വര്‍ സ്റ്റാര്‍, സിറ്റി ഒഫ് ബാള്‍ട്ടിമോര്‍ എന്നിവ സിഗ്‌നല്‍ പിന്തുടര്‍ന്ന് അജ്ഞാത കപ്പലിനെ കണ്ടെത്തി. ഡച്ച് ചരക്ക് കപ്പലായിരുന്ന എസ്.എസ് ഒറാംഗ് മെഡാനില്‍ നിന്നായിരുന്നു സന്ദേശങ്ങള്‍ എത്തിയത്. ആദ്യം ഒറാംഗ് മെഡാന്റെ അടുത്തെത്തിയത് ചരക്കുകപ്പലായ സില്‍വര്‍ സ്റ്റാര്‍ ആണ്.

പുറമെ നോക്കുമ്പോള്‍ ഒറാംഗ് മെഡാന്‍ വളരെ ശാന്തമായിരുന്നു. എന്നാല്‍, സില്‍വര്‍ സ്റ്റാറിലെ ജീവനക്കാര്‍ ഒറാംഗ് മെഡാന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളിലേത് എന്നവണ്ണം ഭയമുളവാക്കുന്ന അന്തരീക്ഷം. കപ്പല്‍ നിറയെ ശവശരീരങ്ങള്‍. എന്തോ കണ്ട് ഭയന്ന പോലെ ജഡങ്ങളുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നു. എന്തില്‍ നിന്നോ രക്ഷപെടാന്‍ ശ്രമിച്ചപോലെയായിരുന്നു ഓരോ മൃതദേഹങ്ങളും കിടന്നിരുന്നത്.

ക്യാപ്റ്റന്റെ ശവശരീരം കിടന്നിരുന്നത് കപ്പലിന്റെ ബ്രിഡ്ജില്‍ ആയിരുന്നു. ചാര്‍ട്ട്‌റൂമിലും വീല്‍ഹൗസിലും ഓഫീസമാര്‍ മരിച്ച് കിടക്കുന്നു. അവസാന സന്ദേശം അയച്ച റേഡിയോ ഓപ്പറേറ്റര്‍മാരില്‍ ആരും ജീവനോടെ അവശേഷിച്ചില്ല. കപ്പലില്‍ ഉണ്ടായിരുന്ന നായയും ചത്തുകിടക്കുന്നു. കപ്പലിനുള്ളില്‍ വല്ലാത്ത തണുപ്പായിരുന്നു. തണുത്ത് മരവിച്ച മൃതദേഹങ്ങള്‍ സാധാരണയേക്കാള്‍ വേഗം ജീര്‍ണിക്കുന്നത് അവര്‍ കണ്ടു. മൃതദേഹങ്ങളില്‍ മുറിവുകള്‍ പോയിട്ട് ഒരു പോറല്‍ പോലും ഉണ്ടായിരുന്നില്ല. പ്രത്യക്ഷത്തില്‍ കപ്പലിന് യാതൊരു വിധ തകരാറുകളും ഉണ്ടായിരുന്നില്ല. അതിനാല്‍ ഒറാംഗ് മെഡാനെ കരയിലേക്കെത്തിക്കാന്‍ സില്‍വര്‍ സ്റ്റാറിന്റെ ക്യാപ്ടന്‍ തീരുമാനിച്ചു.

സില്‍വര്‍ സ്റ്റാറുമായി ഒറാംഗ് മെഡാനെ ബന്ധിപ്പിച്ച നിമിഷം ഒറാംഗ് മെഡാന്റെ നാലാം നമ്പര്‍ കാര്‍ഗോ ഹോള്‍ഡില്‍ നിന്ന് പുക ഉയര്‍ന്നു. വൈകാതെ, ഒറാംഗ് മെഡാനില്‍ ശക്തമായ പൊട്ടിത്തെറിയുണ്ടായി. ഇതിന്റെ ഫലമായുണ്ടായ ദ്വാരത്തിലൂടെ വെള്ളം മുകളിലേക്ക് കയറി. ഒറാംഗ് മെഡാന്‍ കടലില്‍ മുങ്ങി.

ഒറാംഗ് മെഡാന്‍ കപ്പല്‍ ഉണ്ടായിരുന്നു എന്നതിന് യാതൊരു രേഖകളും ലഭ്യമല്ല. ഒറാംഗ് മെഡാന് അപകടം സംഭവിച്ചത് എന്നാണെന്നും കൃത്യമായി അറിയില്ല. ഓരോ രേഖകളിലും വ്യത്യസ്ത വര്‍ഷങ്ങളാണ്. 1952 മെയിലാണ് സംഭവവുമായി ബന്ധപ്പെട്ട ആദ്യത്തെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്. സില്‍വര്‍ സ്റ്റാര്‍ കപ്പലിലുണ്ടായിരുന്നതെന്ന് കരുതുന്ന ചിലരുടെ മൊഴി യു.എസ് കോസ്റ്റ് ഗാര്‍ഡാണ് രേഖപ്പെടുത്തിയത്. ഒറാംഗ് മെഡാന്‍ എന്നൊരു കപ്പലിലെല്ലന്നും സില്‍വര്‍ സ്റ്റാര്‍ കപ്പലിലെ ജീവനക്കാരുടെ സാങ്കല്പിക സൃഷ്ടിയാണെന്നും ആരോപിക്കുന്നവരും ഉണ്ട്. 

അതേസമയം ഒറാംഗ് മെഡാന്റെ ചരക്കുകളില്‍ പൊട്ടാസ്യം സയനേഡും നൈട്രോഗ്ലിസറിനും ഉണ്ടായിരുന്നതായും പറയപ്പെടുന്നു. വളരെ അപകടകരമായ രാസ വസ്തുക്കളായതിനാല്‍ കടലിലൂടെ ഇവ കൊണ്ടുപോകാന്‍ നാവികര്‍ തയാറാകാറില്ല. ജാപ്പനീസ് ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ച ഏതോ ജൈവായുധമായിരുന്നു ഒറാംഗ് മെഡാനില്‍ എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അക്കാലത്ത് ജാപ്പനീസ് ഗവേഷകര്‍ അപകടകരമായ പല പരീക്ഷണങ്ങളും യുദ്ധ തടവുകാരില്‍ ഉള്‍പ്പെടെ പരീക്ഷിച്ചിരുന്നതായും ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ മാരക രാസ, ജൈവ ആയുധങ്ങള്‍ നിര്‍മ്മിച്ചിരുന്നതായും പറയപ്പെടുന്നു. 

രാസ / ജൈവായുധങ്ങള്‍ ഒരു പക്ഷേ, ഒറാംഗ് മെഡാനില്‍ ജപ്പാനില്‍ നിന്ന് രഹസ്യമായി കടത്തിയതാകാമെന്നും യാത്രാ മദ്ധ്യേ അത് ചോര്‍ന്ന് എല്ലാവരും മരിച്ചതാകാമെന്നും പൊട്ടിത്തെറി ഇതിന്റെ അനന്തര ഫലമാകാമെന്നും പ്രചാരണമുണ്ട്. എന്തായാലും ആ സംഭവം ഇപ്പോഴും കെട്ടുകഥ പോലെ രഹസ്യമായി ഇരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam