വികസനത്തിന്റെ  9 വർഷം: സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

MAY 20, 2025, 7:36 AM

 തിരുവനന്തപുരം : കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടേയും 9 വർഷമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ

 കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇന്നത്തേക്ക് നാലു വർഷം പൂർത്തിയാക്കിയിരിക്കുന്നു. 2016ലെ സർക്കാരിന്റെ തുടർച്ചയാണ് ഇൗ സർക്കാരും. വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒൻപതു വർഷങ്ങളാണ്  പിന്നിട്ടിരിക്കുന്നത്. സമഗ്രവും സർവ്വതലസ്പർശിയുമായ വികസനത്തിന്റേയും സമത്വവും സാഹോദര്യവും അന്വർത്ഥമാക്കുന്ന സാമൂഹ്യപുരോഗതിയുടേയും സന്ദേശമാണ് ഇൗ സന്ദർഭത്തിൽ കേരളം ലോകത്തിനു മുന്നിൽ   ഉയർത്തിപ്പിടിക്കുന്നത്. 

നവകേരളമെന്ന സ്വപ്നത്തിലേക്ക് ഉറച്ച ചുവടുവയ്പ്പുകളോടെ നാം മുന്നേറുകയാണ്. നവകേരളം എന്നത് അവ്യക്തമായതോ, അതിശയോക്തിപരമായതോ ആയ ഒരു സങ്കല്പമല്ല.  കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ചപ്പാടാണ്. സാമ്പത്തിക വികസനവും സാമൂഹ്യപുരോഗതിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന, സമത്വവും നീതിയും മാനവികതയും പുലരുന്ന ഇടമാണ് നവകേരളം. അതിലേയ്ക്ക് നമ്മെ നയിക്കുന്ന നയമാണ് എൽ ഡി എഫ് സർക്കാർ നടപ്പാക്കുന്നത്. 

vachakam
vachakam
vachakam

കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി എല്ലാ വാർഷിക വേളയിലും പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്നു എന്നതാണ് ഈ സർക്കാരിന്റെ ഒരു സവിശേഷത. അത് ഇൗ വർഷവും തുടരുകയാണ്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാർഷികാഘോഷ സമാപനറാലിയിൽ ഇൗ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും.

കോവിഡ് മഹാമാരിയുടെ തുടർച്ചയായി ആഗോളതലത്തിൽ ആരോഗ്യ, സാമ്പത്തിക, തൊഴിൽ മേഖലകളിൽ ഉൾപ്പെടെ വലിയ തകർച്ച നേരിട്ടു. അതിനെ അതിജീവിച്ചുകൊണ്ടാണ് 2021-ന് ശേഷം കേരളം മുന്നോട്ടുനീങ്ങുന്നത്. ഇതിനുപുറമെയാണ് സാമ്പത്തിക രംഗത്ത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ. അർഹമായ പലതും തടഞ്ഞുവെച്ച് സംസ്ഥാനത്തെ ഞെരുക്കുകയാണ് കേന്ദ്രം. സമരം ചെയ്തും നിയമ പോരാട്ടം നടത്തിയും അവകാശങ്ങൾ സംരക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ് നാം. സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച ഇച്ഛാശക്തിയുള്ള സമൂഹമാണ് നമ്മൾ. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെയും നാം മറികടന്നുകൊണ്ടിരിക്കുകയാണ്.

സർക്കാരിന്റെ എല്ലാ നേട്ടങ്ങളാകെ എണ്ണിപ്പറയാനുള്ള സന്ദർഭമായി ഇതിനെ കാണുന്നില്ല. മാറ്റങ്ങൾ പ്രകടമാണ്. അത് ഇന്നാട്ടിലെ ജനങ്ങൾ സ്വജീവിതത്തിൽ അനുഭവിക്കുകയാണ്.

vachakam
vachakam
vachakam

കഴിഞ്ഞമാസം 21 മുതൽ സർക്കാരിന്റെ വാർഷികാഘോഷം നടക്കുന്നു. എല്ലാ ജില്ലകളിലും വലിയ ജനപങ്കാളിത്തമാണ് വാർഷിക പരിപാടികളിൽ ഉണ്ടാകുന്നത്.  ജില്ലാതല പ്രഭാത യോഗങ്ങളും സർക്കാരിന്റെ മുൻഗണനാ പദ്ധതികളുടെ അവലോകനവും ഇതോടൊപ്പം നടക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിലുള്ളവരുടെ  സംസ്ഥാനതലയോഗങ്ങളും തുടരുന്നു. എല്ലാറ്റിലും മികച്ച പങ്കാളിത്തം മാത്രമല്ല, പുതിയ കേരളം എങ്ങനെ ആകണം എന്നതിനെക്കുറിച്ചുള്ള ക്രിയാത്മകമായ ചർച്ചകളും അഭിപ്രായങ്ങളും ഉയരുന്നുണ്ട്. സർവ്വ മേഖലകളിൽ നിന്നും സർക്കാരിന് ലഭിക്കുന്ന പിന്തുണയാണ് ഈ  പരിപാടികളിലാകെ ദൃശ്യമാകുന്നത്.

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഈ ഘട്ടത്തിൽ അപ്രത്യക്ഷമായി. ഈ സർക്കാർ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്നു വെല്ലുവിളിച്ചവർ നിശബ്ദരായി. ലോകഭൂപടത്തിൽകേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാക്കി. തറക്കല്ലിട്ടത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെങ്കിലും പദ്ധതിയുടെ നിർമ്മാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലം മുതലാണ്.  

യുഡിഎഫ് സർക്കാരിന്റെ കടുത്ത അലംഭാവം കാരണം വഴിമുട്ടി നിന്നിരുന്ന ദേശീയ പാത വികസനവും എൽ ഡി എഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായത്. സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാൽ കേരളത്തിൽ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി. എന്നിട്ടും  ഒന്നും നടക്കാതെ വന്നപ്പോൾ ഒാഫീസ് അടച്ച് ദേശീയപാതാ അതോറിറ്റി കേരളം വിടുന്ന അവസ്ഥയാണുണ്ടായത്. 2016ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ കേന്ദ്ര സർക്കാരാകട്ടെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിബന്ധനകൾ നമുക്ക് മേൽ അടിച്ചേൽപിച്ചു. അതിനെ തുടർന്ന് സ്ഥലമേറ്റെടുപ്പിനായുള്ള തുകയുടെ 25 ശതമാനം, അതായത് 6000കോടിയോളം രൂപ സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചു. ആ പ്രതിസന്ധികളെല്ലാം മറികടന്ന്,  ജനങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി സ്ഥലമേറ്റെടുക്കാനും കേരളത്തിന്റെ ദീർഘകാല സ്വപ്നമായ ഹൈവേ വികസനം യാഥാർത്ഥ്യമാക്കാനും നമുക്കു സാധിച്ചു.

vachakam
vachakam
vachakam

ഇഴഞ്ഞു നീങ്ങിയ കൊച്ചി മെട്രൊ റെയിലും കണ്ണൂർ വിമാനത്താവളവും  പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. അസാധ്യമെന്നു പലരും വെല്ലുവിളിച്ച, യു ഡി എഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ജനങ്ങളുടെ ആശങ്കകളെല്ലാം ദുരീകരിച്ച് പൂർത്തീകരിച്ചു. അതുപോലെ കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാർഷിക വ്യാവസായിക രംഗത്തും വൻ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കിയ ഇടമൺ-കൊച്ചി പവർഹൈവേയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ നിന്നും വീണ്ടെടുത്ത് സർക്കാർ പൂർത്തീകരിച്ചു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, കൊച്ചി-ബാംഗ്ളൂർ വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഐ. ടി കോറിഡോർ, പുതുവൈപ്പിൻ എൽ പി ജി ടെർമിനൽ, മലയോര ഹൈവേ, കോസ്റ്റൽ ഹൈവേ, വയനാട് തുരങ്കപാത, കെ-ഫോൺ, കൊച്ചി വാട്ടർ മെട്രോ, പശ്ചിമ തീരകനാൽ വികസന പദ്ധതി, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്, ഡിജിറ്റൽ സയൻസ് പാർക്ക്,  തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി വൻപദ്ധതികൾ ചിലത് യാഥാർഥ്യമാവുകയാണ്, ചിലത് പുരോഗമിക്കുകയാണ്.  

സർക്കാർ മേഖലയിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി സുതാര്യമായി നിയമനം നടത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പബ്ലിക് സർവ്വീസ് കമ്മീഷൻ വഴിയുള്ള രാജ്യത്തെ ആകെ നിയമനങ്ങളിൽ 42 ശതമാനം കേരളത്തിൽ നിന്നാണെന്ന് യു.പി.എസ്.സി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2016 മുതൽ ഇന്നുവരെ കേരളത്തിൽ 2,80,934 ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി വഴി നിയമനം നൽകി.

ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നു. ലൈഫ് മിഷൻ പദ്ധതിയിലൂടെ മാർച്ച് 2025 വരെ 4,51,631 വീടുകൾ പൂർത്തീകരിച്ച് നൽകി. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാവുക തന്നെ ചെയ്യും. 2016-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ 4,00,956 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 2,23,945 പട്ടയങ്ങൾ 2021 ന് ശേഷം വിതരണം ചെയ്യപ്പെട്ടവയാണ്. അടുത്ത ഒരു വർഷം കൊണ്ട് ഒരു ലക്ഷം പട്ടയങ്ങൾ കൂടി വിതരണം ചെയ്യാനാണ്  സർക്കാർ ഉദ്ദേശിക്കുന്നത്. മലയോരമേഖലയിലെ ജനതയ്ക്ക് ലഭ്യമായ ഭൂമിയുടെ വിനിയോഗ നിയമത്തിലും ചട്ടത്തിലും ലഘൂകരണം നടത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. ഇതിനാവശ്യമായ നിയമഭേദഗതി പാസാക്കിയിട്ടുണ്ട്. 

നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം അഖിലേന്ത്യാ തലത്തിൽ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ജനസംഖ്യയുടെ 11.28 ശതമാനം ദാരിദ്ര്യബാധിതരാണെങ്കിൽ കേരളത്തിൽ ഇൗ സംഖ്യ 0.48 ശതമാനം മാത്രമാണ്. സർക്കാർ സാമൂഹ്യ മേഖലകളിൽ ജനപങ്കാളിത്തത്തോടെ നടത്തുന്ന ശക്തമായ ഇടപെടലുകളുടെ ഫലമായാണ് നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ബഹുമുഖദാരിദ്ര്യ സൂചികയുള്ള സംസ്ഥാനമായിത്തീരാൻ കേരളത്തിന് കഴിഞ്ഞത്.

കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിപുലമായ സർവ്വേയുടെ അടിസ്ഥാനത്തിൽ 64,006 കുടുംബങ്ങൾ അതിദരിദ്രരാണെന്ന് കണ്ടെത്തപ്പെടുകയും ഇതിനകം അവരിൽ 59,707 കുടുംബങ്ങളെ (79.22%) അതിദാരിദ്ര്യമുക്തരാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തെ പൂർണ്ണമായും അതി ദാരിദ്ര്യമുക്തമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. വരുന്ന നവംബർ ഒന്നിന് അതിദാരിദ്ര മുക്ത കേരളം യാഥാർത്ഥ്യമാകും.

ഇടക്കാലത്ത് കുടിശ്ശിക വന്ന സാമൂഹ്യക്ഷേമ പെൻഷൻ 600 രൂപയിൽ നിന് 1600 രൂപയാക്കി 60 ലക്ഷം പേർക്ക്  എല്ലാ മാസവും കൃത്യമായി നൽകുന്നു. 

അവഗണിക്കപ്പെട്ടിരുന്ന പൊതുജനാരോഗ്യ സംവിധാനം ആധുനിക സംവിധാനങ്ങളോടെരോഗീ സൗഹൃദമാക്കി. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. അവയിൽ 674 എണ്ണത്തെ ഇതിനോടകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം ജനകീയ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായി. ജില്ലാ ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 

എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്ലാബും ഇന്റൻസീവ് കൊറോണറി കെയർ യൂണിറ്റും ആരംഭിച്ചു. താലൂക്ക് ആശുപത്രികളിൽ 44 അധിക ഡയാലിസിസ് യൂണിറ്റുകളാണ് ലഭ്യമാക്കിയത്.  കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം  43 ലക്ഷം കുടുംബങ്ങളിലെ 73 ലക്ഷം ആളുകൾക്ക് ഇൻഷുറൻസ് പരിരക്ഷയും സർക്കാർ നൽകുന്നു. 

കോവിഡിനെതിരെ ശക്തവും ശാസ്ത്രീയവുമായ പ്രതിരോധം തീർക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തതിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. കോവിഡ് മരണങ്ങൾ ഏറ്റവും കൃത്യമായി ഇന്ത്യയിൽ രേഖപ്പെടുത്തിയത് കേരളമായിരുന്നു. 

കഴിഞ്ഞ 3 വർഷങ്ങളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം കേരളത്തിനാണ് ലഭിച്ചത്. 4 വർഷം കൊണ്ട് 7000 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകി. അപൂർവ രോഗ പരിചരണത്തിനായി കെയർ പദ്ധതി നടപ്പിലാക്കി. സമഗ്ര പാലിയേറ്റീവ് പരിചരണത്തിനായി കേരള കെയർ പാലിയേറ്റീവ് കെയർ ഗ്രിഡ് സ്ഥാപിച്ചു. 

വാർഡ് തലത്തിൽ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോടൊപ്പം 36 തരം മരുന്നുകളും 10 ലാബ് പരിശോധനകളും ലഘു രോഗങ്ങളുടെ ചികിത്സയും ലഭ്യമാണ്. 2 മെഡിക്കൽ കാളേജുകളും സർക്കാർ, സർക്കാർ അനുബന്ധ മേഖലയിൽ 15 നഴ്സിംഗ് കോളേജുകളും ആരംഭിച്ചു.കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ ആദ്യമായി ദേശീയ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെട്ടു. മെഡിക്കൽ, നഴ്സിംഗ് സീറ്റുകൾ ഗണ്യമായി വർധിപ്പിച്ചു.

വിദ്യാഭ്യാസ രംഗത്താകട്ടെ, അടിസ്ഥാന സൗകര്യ രംഗത്തും അക്കാദമിക രംഗത്തും സമാനതകളില്ലാത്ത ഇടപെടലുകളാണ് കഴിഞ്ഞ ഒമ്പതു വർഷമായി സംസ്ഥാന സർക്കാർ നടത്തിവരുന്നത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 5,000 കോടിയോളം രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. 5 കോടി രൂപാ ചെലവിൽ 141 സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുകയാണ്. അവയിൽ 139 എണ്ണവും പൂർത്തിയായിട്ടുണ്ട്.  3 കോടി രൂപ ചെലവിൽ 386 സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുകയാണ്. അവയിൽ 179 എണ്ണം പൂർത്തിയായിട്ടുണ്ട്. ഒരുകോടി രൂപാ ചെലവിൽ നവീകരിക്കുന്ന 446 സ്കൂൾ കെട്ടിടങ്ങളിൽ 195 എണ്ണം പൂർത്തിയായിട്ടുണ്ട്. അങ്ങനെ ആകെ 973 സ്കൂൾ കെട്ടിടങ്ങൾ അനുവദിച്ചവയിൽ 513 എണ്ണവും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. 50,000 ത്തിലധികം ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്. സ്കൂളുകളിൽ ടിങ്കറിംഗ് ലാബ്, റോബോട്ടിക് ലാബുകൾ എന്നിവ സജ്ജീകരിച്ചു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. 

കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. അവയുടെ ഫലമായി 8 സർവകലാശാലകൾക്കും 359 കോളേജുകൾക്കും നാക് അക്രഡിറ്റേഷൻ ലഭിച്ചു.   മികച്ച കോളേജുകളുടെ ആദ്യത്തെ നൂറ് റാങ്കിനുള്ളിൽ സംസ്ഥാനത്തെ 16 കോളേജുകളുണ്ട്. അവയിൽ നാലെണ്ണം സർക്കാർ കോളേജുക ളുണ്ട്. അവയിൽ നാലെണ്ണം സർക്കാർ കോളേജുകളാണ്. എൻ.എെ.ആർ.എഫ് റാങ്കിങ്ങിൽ രാജ്യത്തെ മികച്ച 200 കോളേജുകളിൽ 42 എണ്ണവും കേരളത്തിലേതാണ്.

സർവകലാശാലയിലെ ഗവേഷണഫലങ്ങൾ സാമൂഹ്യാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതിനായി ട്രാസ്ലേഷൻ ലാബുകൾ ആരംഭിച്ചത് എൽഡിഎഫ് സർക്കാരാണ്. നവകേരള പോസ്റ്റ് ഡോക്ടറൽ  ഫെലോഷിപ്പുകൾ, കൈരളി റിസർച്ച് അവാർഡുകൾ തുടങ്ങിയവ ഏർപ്പെടുത്തി നാടിനു ഗുണകരമാകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നു. അതിനെല്ലാം ഉപരിയായി  ഉന്നതവിദ്യാഭ്യാസ കമീഷൻ രൂപീകരിക്കുകയും, അതിന്റെ ശുപാർശകൾ നടപ്പാക്കുകയും ചെയ്തു വരികയാണ്. ഭാവിയിൽ കേരളത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഏറ്റവും പ്രധാനമാണ് ഉന്നതവിദ്യാഭ്യാസമേഖലയുടെ വികസനം.

ശാസ്ത്ര സാങ്കേതികവിദ്യയിലും മികച്ച പുരോഗതി കൈവരിക്കാൻ ഇക്കാലയളവിൽ നമുക്ക് സാധിച്ചിട്ടുണ്ട്.  കഴിഞ്ഞ ഏഴര വർഷത്തിനിടയിൽ  രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക്, ഗ്രഫീൻ ഇന്നൊവേഷൻ സെന്റർ തുടങ്ങിയവ യാഥാർത്ഥ്യമായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും യാഥാർത്ഥ്യമാക്കി. ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജീനോംഡേറ്റാ സെന്റർ, മെഡിക്കൽ ടെക്നോളജി കൺസോർഷ്യം തുടങ്ങിയവ ഒരുക്കുകയാണ്. 

കെ ഫോൺ പദ്ധതിയിലൂടെ  വീടുകളിലും സർക്കാർ ഓഫീസുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നു. കെ ഫോൺ കണക്ഷൻ ലക്ഷം എന്ന നമ്പറിലേക്ക് എത്തുകയാണ്. ആധുനികമായ എല്ലാ കാഴ്ചപ്പാടുകളെയും സ്വാംശീകരിച്ചുമുള്ള  വൈജ്ഞാനിക കുതിപ്പാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

നിലവിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി 1,49,200 പേർ തൊഴിലെടുക്കുന്നുണ്ട്. 2016 മുതൽ ഇതുവരെ 66,000 ത്തോളം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2016 ൽ കേരളത്തിലെ ഐ.ടി  പാർക്കുകളിലെ കമ്പനികളുടെ എണ്ണം 702 ആയിരുന്നെങ്കിൽ ഇന്നത് 1156 ആയി വർദ്ധിച്ചു. കേരളത്തിൽ നിന്നുള്ള ആകെ ഐ ടി കയറ്റുമതി 2016 ൽ 34,123 കാടി രൂപയായിരുന്നത് ഇന്ന് 90,000 കോടി രൂപയായി വർദ്ധിച്ചു. 2016 ൽ 155.85 ലക്ഷം ചതുരശ്രയടി ബിൽറ്റപ്പ് സ്പേയ്സ് ഉണ്ടായിരുന്നത് നിലവിൽ 223 ലക്ഷം ചതുരശ്രയടി ആയി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.

2019-2021 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 2021-2023 കാലയളവിൽ സംസ്ഥാനം സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ മൂല്യത്തിൽ 254% വർദ്ധനവ് കൈവരിച്ചു എന്നാണ് സ്റ്റാർട്ട് അപ്പ് ജീനോം റിപ്പോർട്ടിൽ പറയുന്നത്. 2016 വരെ വെറും 300 സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. ഇന്ന് കേന്ദ്ര ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മൊത്തം സ്റ്റാർട്ടപ്പുകളുടെ എണ്ണം 6400 ആണ്. 

63,000ൽ  പരം തൊഴിലവരസങ്ങൾ ഇതുവഴി സൃഷ്ടിക്കാനായി. 2016ന്റെ അവസാനത്തിൽ കേവലം 50 കോടിയിൽ നിന്ന സ്റ്റാർട്ടപ്പ് നിക്ഷേപം 2024 ആകുമ്പോൾ 5,800 കോടി രൂപയിൽ എത്തി നിൽക്കുന്നു. 2026 ഒാടെ 15,000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

2022-23 മുതൽ സംരംഭകത്വ പ്രോത്സാഹനത്തിന്റെ ഭാഗമായി 3,53,133 പുതിയ സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു. അവയിൽ 22,688.47 കോടി രൂപയുടെ നിക്ഷേപം വന്നു. 7,49,712 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. സംസ്ഥാന സർക്കാരിന്റെ ഈ പരിപാടി മികച്ചതാണെന്ന് കേന്ദ്ര സർക്കാർ അംഗീകരിച്ചു. വ്യവസായ സംരംഭകർക്ക് ചുവപ്പുനാടയുടെ തടസ്സങ്ങൾ ഉണ്ടാകരുതെന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്. ഇതിനായി നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ചു. ഇത് തുടരുന്നതാണ്. കേന്ദ്ര സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഇന്ന് കേരളം ഒന്നാമതാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ  കേരളത്തിൽ ഏകദേശം 92,000 കോടി രൂപയുടെ നിക്ഷേപം വന്നതായാണ് എം എസ് എം ഇ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ റിപ്പോർട്ട് പറയുന്നത്. അതിൽ 33,815 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കുകയും 5 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികൾ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്.

ഈ മേഖലയിലെ ഏറ്റവും പ്രധാന നേട്ടം  വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ വന്ന മാറ്റമാണ്. വ്യവസായങ്ങളോട് സൗഹാർദ്ദപൂർണ്ണമല്ലാത്ത നയം സ്വീകരിക്കുന്ന ദുഷ്പേരു തിരുത്തി ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തുന്ന നിലയിലേയ്ക്ക് സർക്കാർ വ്യവസായമേഖലയെ വളർത്തി. സംസ്ഥാന സർക്കാർ നടപ്പാക്കിയ കെ-സ്വിഫ്റ്റ് എന്ന സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനത്തിന്റെയും, വ്യവസായ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുന്നതിനുള്ള കെ-സിസ് എന്ന ഓൺലൈൻ സംവിധാനത്തിന്റെയും ഒക്കെ ഫലമായാണ് ഈ നേട്ടം നമുക്ക് സാധ്യമായത്. 

കാർഷിക മേഖല  വളർച്ച രേഖപ്പെടുത്തിയ കാലമാണിത്.  നെല്ലിന്റെ ഉത്പാദന ക്ഷമത ഹെക്ടറിന് 4.56 ടൺ ആയി വർദ്ധിച്ചു. പച്ചക്കറി ഉത്പാദനം 7 ലക്ഷം മെട്രിക് ടൺ ആയിരുന്നത് 17.2 ലക്ഷംമെട്രിക് ടണ്ണായി വർദ്ധിച്ചു. കാർഷിക മൂല്യവർദ്ധനവ് ലക്ഷ്യംവെച്ചുള്ള വിവിധ പാർക്കുകൾക്ക് തുടക്കം കുറിച്ചു. രാജ്യത്ത് ആദ്യമായി  പച്ചക്കറികൾക്കും പഴങ്ങൾക്കും താങ്ങുവില ഏർപ്പെടുത്തുന്ന സംസ്ഥാനമായും കേരളം  മാറി. 

പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് യുഡിഎഫ്  സർക്കാർ 5242 കോടിയാണ് നീക്കി വെച്ചത്. അഞ്ചുവർഷം കൊണ്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഈ ഇനത്തിൽ ചെലവഴിച്ചത്  10,697 കോടി രൂപയാണ്. ഏകദേശം ഇരട്ടിത്തുക. 2024 വരെയുള്ള കണക്കെടുത്താൽ 14,000 കോടിയോളം രൂപ വിപണി ഇടപെടലിനു മാത്രമായി സംസ്ഥാന സർക്കാർ വിവിധ മാർഗ്ഗങ്ങളിലൂടെ ചെലവഴിച്ചിട്ടുണ്ട്. എൻ.എസ്.ഒ യുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം ഉള്ള സംസ്ഥാനം കേരളമാണ്. ജനക്ഷേമ നടപടികളിലൂടെ വിപണിയിൽ കൃത്യമായി ഇടപെടുന്നതിനാലാണ് കേരളത്തിൽ  വിലക്കയറ്റം  പിടിച്ചുനിർത്തപ്പെട്ടത്. ഈ  സർക്കാരിന്റെ ആദ്യത്തെ മൂന്ന് വർഷക്കാലയളവിൽ മാത്രം 99 സപ്ളൈകോ വിതരണശാലകളാണ് നവീകരിച്ച് പ്രവർത്തനമാരംഭിച്ചത്.

കേരളത്തിന്റെ സമ്പദ്വ്യസ്ഥയ്ക്കു വലിയ സംഭാവന നൽകുന്ന ടൂറിസം മേഖലയും പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്. കഴിഞ്ഞ വർഷം രണ്ടേകാൽ കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വന്നു. ഏഴര ലക്ഷത്തോളം വിദേശ വിനോദസഞ്ചാരികളും കേരളം സന്ദർശിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് സഞ്ചാരികൾക്കിടയിലുണ്ടാകുന്ന സ്വീകാര്യതയെയാണ്. അഡ്വഞ്ചർ ടൂറിസം, സിനി ടൂറിസം, കാരവൻ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിങ്ങനെ പുതുവഴികളിലൂടെ നാം മുന്നേറുകയാണ്. 

ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനമാണ് സമാധാനപൂർണമായ ജീവിതം. ഭദ്രമായ ക്രമസമാധാനനിലയും വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ ഇല്ലാത്ത സമാധാനപൂർണമായ സാമൂഹിക ജീവിതവും സംസ്ഥാനത്ത് ഉറപ്പാക്കാനായിട്ടുണ്ട്. സൈബർ കേസുകളുൾപ്പെടെ അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുമ്പിൽ എത്തിക്കാൻ സാധിക്കും വിധം മികവുറ്റ ശാസ്ത്രീയ അന്വേഷണസംവിധാനങ്ങളും കാര്യപ്രാപ്തിയും നമ്മുടെ പൊലീസ് സേനയ്ക്കുണ്ട്.

വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവം ആണ്. ഒരു നിമിഷം പോലും വൈകാതെ രക്ഷപ്രവർത്തനം നടത്താൻ കഴിഞ്ഞു. അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിൽ നടത്തിയ ഇടപെടലുകൾ മാതൃകാപരമായി എല്ലാവരും അംഗീകരിച്ചതാണ്. തുടർന്നു അവർക്ക് ജീവനോപാധി അടക്കമുള്ള എല്ലാ സഹായങ്ങളും നൽകി. വീട് നഷ്ടപ്പെട്ടവർക്ക് ഒന്നിച്ചു താമസിക്കാൻ സൗകര്യം ഒരുക്കണമെന്ന ദുരന്ത ബാധിതരുടെ ആവശ്യം അംഗീകരിച്ചാണ് ടൌൺ ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി നൽകി.  നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മാതൃക വീടിന്റെ വാർപ്പ്  മെയ് 17 ന് പൂർത്തിയായി. ആദ്യ സോണിൽ ഉൾപ്പെട്ട 27 വീടുകളുടെ ഫൗണ്ടേഷനും പൂർത്തിയായിട്ടുണ്ട്. ആകെ 410 വീടുകളാണ് മാതൃക പുനരധിവാസ ടൗൺഷിപ്പിൽ ഉയരുക.

ഇതിന് പുറമെ, ടൗൺഷിപ്പിൽ  നിർമ്മിക്കുന്ന റോഡ് പ്രവർത്തികൾക്ക്  87 കോടി, പുന്നപ്പുഴയിൽ അടിഞ്ഞ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ആദ്യഘട്ടത്തിൽ 65 കോടി, ദുരന്തത്തിൽ തകർന്ന ചൂരൽമല അട്ടമല  റോഡ് നിർമ്മാണത്തിന് 38 കോടി എന്നീ പ്രവൃത്തികൾക്കും ഭരണാനുമതി നൽകി.

പ്രതിസന്ധികളിൽ ഉലയാതെ നിന്നു നാടിനായി നിലകൊണ്ട എൽ. ഡി എഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് പത്താംവർഷത്തിലേക്ക് കടക്കുമ്പോൾ ജനങ്ങൾക്ക് മുന്നിൽ നിരത്തിവെക്കാനുള്ള നേട്ടങ്ങളെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും. മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച് ഒറ്റക്കെട്ടായി  ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. ഒട്ടും അനായാസമായിരുന്നില്ല ഈ യാത്ര. അനേകം പ്രതിബന്ധങ്ങൾ നമുക്ക് മുന്നിലുണ്ടായിരുന്നു. അവ പ്രളയങ്ങളായും മഹാമാരികളും ആയി ആഞ്ഞടിച്ചു. പതറാതെ സ്ഥൈര്യത്തോടെ സർക്കാരും  ജനങ്ങളും അവയെ നേരിട്ടു. എന്നാൽ ആ ഘട്ടങ്ങളിൽപോലും കേരളത്തിനെതിരെ നിന്ന ചില ശക്തികളുണ്ടായിരുന്നു. അവർ ഈ നാടിനേയും സർക്കാരിനേയും ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയുംചെയ്തു. 

ദേശീയതലത്തിൽ പഞ്ചവത്സര പദ്ധതി നിർത്തലാക്കിയപ്പോഴും 2016-17 മുതൽ സംസ്ഥാനതലത്തിൽ കേരളം 13-ാം പഞ്ചവത്സര പദ്ധതി വിജയകരമായി നടപ്പാക്കി. 14-ാം പഞ്ചവത്സരപദ്ധതി നടന്നുവരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ വാർഷിക പദ്ധതി മുരടിച്ചുവെന്ന ആരോപണങ്ങളാണ് കഴിഞ്ഞ വർഷം വ്യാപകമായി ഉയർന്നത്. എന്നാൽ 2024-25 സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങൾക്കായുള്ള വാർഷിക പദ്ധതിയുടെ വകയിരുത്തലിന്റെ 110 ശതമാനമാണ് യഥാർത്ഥ ചെലവ്. മൊത്തം സംസ്ഥാന പദ്ധതിയുടെ അടങ്കലിന്റെ 96 ശതമാനം ചെലവഴിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ നയങ്ങൾ കാരണം സൃഷ്ടിക്കപ്പെട്ട സാമ്പത്തിക വിഷമത്തിനിടയിലും തനത് വരുമാനം വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ സ്വീകരിച്ച ഫലപ്രദമായ നടപടികളാണ് പദ്ധതി ചെലവ് കാര്യക്ഷമമായി നിർവഹിക്കാൻ കാരണമായത്.

കോവിഡ് മഹാമാരി കാരണം ഉണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചു കൊണ്ട് കേരളത്തിന്റെ തനത് നികുതി വരുമാന വളർച്ച 2020-21 ന് ശേഷം 2024-25 വരെ 71.66% ആയി ഉയർന്നിട്ടുണ്ട്.

കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിൽ തനത് റവന്യൂ വരുമാനത്തിന്റെ പങ്ക് 2023-24 ലെ ഓഡിറ്റ് ചെയ്ത കണക്ക് പ്രകാരം 72.84% ആണ്. 2015-16ൽ ഇത് 68.69% ആയിരുന്നു. ഇത് കേരളത്തിന്റെ റവന്യൂ പരിശ്രമത്തിന്റെ കാര്യക്ഷമതയെയാണ് വെളിവാക്കുന്നത്.

ജി.എസ് ടി. വകുപ്പിൽ ഫേസ് ലെസ് അഡ്ജുഡിക്കേഷൻ നടപ്പിൽ വരുത്തും. ഒരു നികുതിദായകന്റെ റിട്ടേൺ കമ്പ്യൂട്ടർ വഴി നികുതി ഉദ്യോസ്ഥർക്ക് നൽകുന്ന സമ്പ്രദായമാണിത്. നികുതിദായകൻ റിട്ടേൺ പരിശോധനക്കായി ഒരു പ്രത്യേക ഉദ്യോഗസ്ഥന്റെ മുന്നിൽ സ്ഥിരമായി ഹാജരാകേണ്ടി വരില്ല. കാര്യക്ഷമവും അഴിമതി രഹിതവുമായ നികുതി ഭരണം ഉറപ്പാക്കാൻ ഇതുവഴി സാദ്ധ്യമാകും.

ജി.എസ്. ടി. വകുപ്പിന്റെ പുന:സംഘടന 2023  ൽ പൂർത്തീകരിച്ചു. ജി.എസ്.ടി. ഇന്റലിജൻസിലും എൻഫോഴ്സ്മെന്റിലും ജി.എസ്. ടി. കൗൺസിലിന്റെ റാങ്കിംഗ് പ്രകാരം കേരളത്തിന് സംസ്ഥാനങ്ങൾക്കിടയിൽ ഒന്നാം സ്ഥാനമാണ്. ജി.എസ്. ടി രജിസ്ട്രേഷൻ ഏറ്റവും വേഗത്തിൽ നൽകുന്ന സംസ്ഥാനവും കേരളമാണെന്ന് റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

അന്തർസംസ്ഥാന ചരക്ക് സേവന വിനിമയത്തിൽ കേരളത്തിന് ലഭിക്കാനുള്ള നികുതി ഉറപ്പാക്കാൻ ആവശ്യമായ ഇ  ഇൻ വോയിസിംഗ് സാർവ്വത്രികമാക്കാൻ കേരളം ജി.എസ് ടി. കൗൺസിലിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

2020-21ൽ കോവിഡ് മഹാമാരിയുടെ ഫലമായി ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമാണ് ലോകത്താകമാനം സൃഷ്ടിച്ചത്. അതിന്റെ പ്രതിഫലനം ഇന്ത്യയിലും കേരളത്തിലും സ്വാഭാവികമായും ഉണ്ടായി. എന്നാൽ തനത് വരുമാനം വർദ്ധിപ്പിച്ചും ചെലവുകൾ ക്രമീകരിച്ചും കേരളത്തിന്റെ കടം  ആഭ്യന്തര വരുമാന അനുപാതത്തിൽ 4% കുറവ് 2021- 22 മുതൽ വരുത്താനായി. 38% ത്തിൽ നിന്നും 34% ശതമാനം.  കടക്കെണി പ്രചാരകർ ഇത് കണ്ടതായി ഭാവിക്കാതെ വ്യാജ പ്രചാരണം നടത്തുകയാണ്.

പ്രതിസന്ധികളെല്ലാം മറികടന്ന് കേരളം കുതിക്കുകയാണ്. നീതി ആയോഗിന്റെ ദേശീയ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചികയിൽ കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം, നീതി  ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികൾ പ്രകാരം രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം,  2021 ലെ പബ്ലിക് അഫയേർസ് ഇൻഡെക്സിൽ ഒന്നാം സ്ഥാനം, കേന്ദ്ര  വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാം സ്ഥാനം, നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ  ആരോഗ്യ മന്ഥൻ പുരസ്കാരം, ഇന്ത്യ ടുഡേ  നടത്തിയ ഹാപ്പിനെസ്സ് ഇൻഡക്സ് സർവേയിൽ ഒന്നാം സ്ഥാനം തുടങ്ങി അനേകം നേട്ടങ്ങൾ കേരളം സ്വന്തമാക്കി.

രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ്,  രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവ്വകലാശാല, രാജ്യത്തെ ആദ്യ ഗ്രഫീൻ സെന്റർ, രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക്, രാജ്യത്തെ ആദ്യ വാട്ടർ മെട്രോ   ഇതെല്ലാം നമ്മുടെ കേരളം കഴിഞ്ഞ 9 വർഷങ്ങൾക്കുള്ളിൽ കൈവരിച്ച നേട്ടങ്ങളാണ്. സമ്പൂർണ ഭവന വൈദ്യുതീകരണം നടത്തിയ, ഇന്റർനെറ്റ് സൗകര്യം ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനവും നമ്മുടേത് തന്നെയാണ്. 

ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന് ഡിജിറ്റൽ പ്ലാറ്റിനം എെക്കൺ അവാർഡ്, മികച്ച കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് ഇന്ത്യാ ടുഡേയുടെ ഹെൽത്ത്ഗിരി അവാർഡ്, ന്യൂയോർക്ക് ടൈംസിന്റെ 2023ലെ പട്ടികയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം ഡെസ്റ്റിനേഷൻ, മികച്ച വാർദ്ധക്യ പരിചരണത്തിന് 2021 ലെ വയോശ്രേഷ്ഠതാ സമ്മാൻ, ഗ്ലോബൽ സ്റ്റാർട്ട് അപ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലെന്റിൽ ഏഷ്യയിൽ ഒന്നാം സ്ഥാനം, അഴിമതിരഹിത സേവനമികവിന് ഇന്ത്യ സ്മാർട്ട് പോലീസിങ് സർവ്വേ 2021ൽ കേരള പോലീസിന് അംഗീകാരം തുടങ്ങി എണ്ണമറ്റ പുരസ്കാരങ്ങൾ കേരളത്തെ തേടിയെത്തി. 

സാമ്പത്തക പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങൾക്ക് സമാനമായ നിലയിലേയ്ക്ക് കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. സുസ്ഥിരവും സമത്വപൂർണ്ണവുമായ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ നവകേരളം യാഥാർത്ഥ്യമാക്കാൻ കേരള ജനതയാകെ സർക്കാരിനൊപ്പമുണ്ട്. അടിയുറച്ച പിന്തുണയാണ് ജനങ്ങൾ സർക്കാരിനു ഓരോ ഘട്ടത്തിലും നൽകി വരുന്നത്. പ്രതിസന്ധികളിൽ കരുത്തായും ഉപദേശനിർദ്ദേശങ്ങൾ പകർന്നും അവർ കൂടെയുണ്ട്. അതു നൽകുന്ന കരുത്താണ് ഈ നേട്ടങ്ങൾ യാഥാർത്ഥ്യമാക്കാൻ സർക്കാരിനു പ്രചോദനവും ഊർജ്ജവും പകർന്നത്. നാടിനെ വിഭജിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്ത് നവകേരളത്തിനായി നമുക്ക് ഒരുമിച്ചു മുന്നേറാം. ഈ നാലാം വാർഷികാഘോഷങ്ങൾ അതിനു സഹായകമാകട്ടെ. ഇതൊരു ചരിത്രമുഹൂർത്തമാണ്. കേരളത്തിന് ആവശ്യമായതെന്തോ, കേരള ജനത ആഗ്രഹിക്കുന്നതെന്തോ, അത് മികച്ച രീതിയിൽ തുടരാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്ന മുഹൂർത്തം. ഈ കൂട്ടായ്മയും ഈ  ആത്മസമർപ്പണവും ഈ മുന്നേറ്റവും കൂടുതൽ കരുത്തോടെ തുടരാം  എന്നാണ് ഈ സന്ദർഭത്തിൽ ആവർത്തിച്ച് പറയാനുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam