തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉയർത്തിയ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. ധവളപത്രം ആരെയും ഭയപ്പെടുത്താനുള്ള ‘ഉമ്മാക്കി’യല്ലെന്നും, കഴിഞ്ഞ പത്ത് വർഷത്തെ ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾ തുറന്നുകാട്ടുന്ന കണ്ണാടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചു. വരുമാനം സൃഷ്ടിക്കാനുള്ള വ്യക്തമായ പദ്ധതികളൊന്നും കിഫ്ബിക്കില്ലെന്നും, അത് ഒരു പ്രത്യേക സാമ്രാജ്യമായി പ്രവർത്തിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. കിഫ്ബിയുടെ കടബാധ്യതയും പലിശഭാരവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ സർക്കാരിന്റെ കാലത്ത് ട്രഷറിയിലെ സാമ്പത്തിക സ്ഥിതി യാഥാർഥ്യത്തേക്കാൾ മെച്ചപ്പെട്ടതാണെന്ന പ്രതീതി സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. മെയ് 16-ന് ട്രഷറിയിൽ 2,000 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും, കുടിശ്ശികകൾ നൽകാതെ കയ്യിൽ പണമുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു മുൻ സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ധവളപത്രത്തിലെ വിവരങ്ങൾ കേട്ട് പ്രതിപക്ഷ നേതാവ് നിരാശപ്പെടേണ്ട കാര്യമില്ലെന്നും, സംസ്ഥാനത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് പ്രതീക്ഷയും പരിഹാര മാർഗങ്ങളും മുന്നോട്ടുവയ്ക്കുന്ന നയരേഖയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ വിമർശനങ്ങൾക്കിടയിൽ കോൺഗ്രസിന്റെ ചരിത്രപരമായ നിലപാടുകളും മുഖ്യമന്ത്രി പരാമർശിച്ചു. കോൺഗ്രസുകാർ ഒരിക്കലും ഒറ്റുകാരായിരുന്നില്ലെന്നും, വർഗീയതയ്‌ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാർട്ടി എന്നും വി.ഡി. സതീശൻ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി കോൺഗ്രസ് എന്നും നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
