തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭ സമ്മേളനം ഇന്ന് വീണ്ടും ചേരും. ആശാ വര്‍ക്കര്‍മാരുടെ വിഷയവും സ്വകാര്യ സര്‍വ്വകലാശാല ബില്ലുമുള്‍പ്പെടെ പ്രധാന വിഷയങ്ങള്‍ ഇന്ന് സഭയിലെത്തും. ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് ശേഷം നിര്‍ത്തിവെച്ച സമ്മേളനമാണ് ഇന്ന് പുനരാരംഭിക്കുന്നത്.
ഈ ആഴ്ച രണ്ട് ദിവസമേ സമ്മേളനമുള്ളൂ. സി.പി.എം സംസ്ഥാന സമ്മേളനം പ്രമാണിച്ച് ബുധനാഴ്ച മുതല്‍ സമ്മേളനത്തിന് വീണ്ടും ഇടവേളയാണ്. 10 ന് വീണ്ടും ചേരും. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്ന ബില്ലും സര്‍വകലാശാലാ ഭേദഗതി ബില്ലും ഇന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു അവതരിപ്പിക്കും. സര്‍വകലാശാലാ കാര്യങ്ങളില്‍ പ്രൊ ചാന്‍സലര്‍ എന്ന നിലയില്‍ ഇടപെടുന്നതിന് മന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് സര്‍വകലാശാലാ ഭേദഗതി ബില്‍.
രണ്ട് ബില്ലുകളും തിങ്കളാഴ്ച സബ്ജക്ട് കമ്മിറ്റിക്ക് അയക്കും. സമ്മേളനം അവസാനിക്കുന്ന 25 ന് ഇവ പാസാക്കും. സര്‍വകലാശാല നിയമഭേദഗതി ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ വരുന്നത് ഗവര്‍ണറുടെ അംഗീകാരമില്ലാതെയാണെന്നതും ശ്രദ്ധേയമാണ്. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളുടെ നടുവിലാണ് സമ്മേളനം പുനരാരംഭിക്കുന്നത്. ലഹരി മരുന്ന് ഉപയോഗം വ്യാപിക്കുന്നതും കൊലപാതകങ്ങളും അക്രമങ്ങളും പെരുകുന്നതും ക്രമസമാധാന തകര്‍ച്ചയായി പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഈ പ്രശ്‌നത്തില്‍ സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കും. ആശ വര്‍ക്കര്‍മാരുടെ സമരത്തിന് സഭയിലും പ്രതിപക്ഷം പിന്തുണ പ്രകടിപ്പിക്കും.
ബജറ്റില്‍ വിവിധ വകുപ്പുകള്‍ നീക്കിവെച്ചിരിക്കുന്ന പണം ചെലവിടുന്നതിനുള്ള ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്യാന്‍ ഇത്തവണ ഏഴ് ദിവസം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
സാങ്കേതിക സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവയുടെ നിയമഭേദഗതിക്കായി ഒരു സെറ്റ് ബില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ചട്ടപ്രകാരം ഇതിന്റെ ഇംഗ്ലീഷ് തര്‍ജമയാണ് നല്‍കിയത്. എന്നാല്‍ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ നിയമഭേദഗതിക്കുള്ള ബില്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ടുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്