ആലപ്പുഴ: കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ആലപ്പുഴ വീയപുരത്ത് ബിരുദ വിദ്യാര്‍ഥിയെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി.
ഈ മാസം ഇരുപത്തിരണ്ടാം തീയതി വീയപുരം പൊലീസില്‍ നിന്ന് ഈ വിധം മര്‍ദനമേറ്റെന്നാണ് മുഹമ്മദ് യാസിന്‍ എന്ന ഇരുപതുകാരന്‍റെ പരാതി. വാഹനപരിശോധനയ്ക്കായി പൊലീസ് കൈകാട്ടിയപ്പോള്‍ നിര്‍ത്തിയില്ലെന്ന് പറഞ്ഞ് പിന്തുടര്‍ന്ന് പിടികൂടിയായിരുന്നു തല്ലിയത്.
പൊലീസ് കൈകാട്ടിയത് കാണാത്തതു കൊണ്ടാണ് വാഹനം നിര്‍ത്താതിരുന്നതെന്നും പിന്നീട് പൊലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്ക് പോകും വഴിയാണ് റോഡില്‍ വച്ച് വളഞ്ഞു പിടികൂടി തല്ലിച്ചതച്ചതെന്നും യാസിന്‍ പറയുന്നു.
മര്‍ദനത്തിനു പിന്നാലെ രക്തം ഛര്‍ദിച്ച യുവാവ് മൂന്ന് ദിവസത്തോളം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞു. എന്നാല്‍ ഓള്‍ട്ടറേഷന്‍ നടത്തിയ കാര്‍ കസ്റ്റഡിയിലെടുത്തതിന്‍റെ പേരിലുളള തെറ്റായ ആരോപണമാണെന്നും കാറില്‍ യുവാവിനൊപ്പമുണ്ടായിരുന്ന ആള്‍ക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്നുമാണ് വീയപുരം പൊലീസിന്‍റെ വിശദീകരണം.
റോഡില്‍ വച്ച് കണ്ട ഒരു സുഹൃത്തിന് ലിഫ്റ്റ് നല്‍കിയിരുന്ന കാര്യവും യാസിന്‍ സമ്മതിക്കുന്നുണ്ട്. അശ്വിന്‍ എന്ന ഈ യുവാവ് നേരത്തെ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുളളയാളെന്നാണ് പൊലീസ് വാദം. സംഭവദിവസം അശ്വിന്‍ കാറിലിരുന്ന് കഞ്ചാവ് ബീഡി വലിച്ചെന്ന് പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുമുണ്ട്. അനധികൃത മോഡിഫിക്കേഷന്‍ വരുത്തിയെന്നും അശ്രദ്ധമായി വാഹനമോടിച്ചെന്നും കാട്ടി യാസിന്‍റെ കാറും പൊലീസ് പിടിച്ചെടുത്തു. എന്നാല്‍ അശ്വിന്‍റെ പേരില്‍ കേസുണ്ടായിരുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് യാസിന്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
