കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി വൈസ് പ്രസിഡന്റും നടിയുമായ ശ്വേതാ മേനോൻ. മുതിർന്ന താരങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ സംഘടനയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിൽ നിന്ന് മാറാൻ താൻ തയ്യാറാണെന്ന് ശ്വേത അറിയിച്ചു. എന്നാൽ താൻ തോൽക്കാൻ വന്നതല്ലെന്നും പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയുമെന്നും താരം വ്യക്തമാക്കി.
എക്‌സിക്യൂട്ടിവിനുള്ളിൽ തന്നെ ചിലർ തനിക്കെതിരെ ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും കുറച്ചുകാലമായി 'അമ്മ' ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും സെക്രട്ടറിയും ട്രഷററുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ശ്വേത പ്രതികരിച്ചു. കുക്കു പരമേശ്വരനുമായി തനിക്ക് യാതൊരുവിധ ഈഗോ പ്രശ്നങ്ങളുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നടി അൻസിബ ഹസ്സന്റെ പ്രശ്നം വ്യക്തിപരമായിരുന്നുവെന്നും വീട്ടിൽ നടക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ സംഘടനയ്ക്ക് എങ്ങനെ ഇടപെടാനാകുമെന്നും ശ്വേത മേനോൻ ചോദിച്ചു. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയെക്കുറിച്ച് താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഈ പരാതി വരാനിരിക്കുന്ന ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. കാരണം, ജനറൽ ബോഡിയാണല്ലോ 'അമ്മ'യുടെ കോടതി. സംഘടനയെ നാറ്റിക്കാനുള്ള അജണ്ടയാണോ അൻസിബയുടേത്, അതോ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും സ്ത്രീകൾക്ക് സംഘടനയെ നയിക്കാൻ കഴിയില്ലെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു.
സംഘടനയ്ക്കുള്ളിൽ പൊട്ടിത്തെറികൾ തുടരുമ്പോഴും മുതിർന്ന താരങ്ങളും മുൻ ഭാരവാഹികളും നിലവിൽ മൗനം പാലിക്കുകയാണ്. അടുത്ത മാസം 21-ന് ചേരുന്ന വാർഷിക പൊതുയോഗത്തിൽ എല്ലാ വിഷയങ്ങളും വിശദമായി ചർച്ച ചെയ്യാമെന്ന നിലപാടിലാണ് പലരും. അതേസമയം, പുറത്തുപറയുന്നില്ലെങ്കിലും ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടുന്ന ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ ഒട്ടുമിക്ക നടീനടന്മാർക്കും കടുത്ത അമർഷമുണ്ടെന്നാണ് വിവരം. സംഘടനയുടെ നേതൃത്വം മാറണമെന്നാണ് ഭൂരിഭാഗം പേരുടെയും നിലവിലെ അഭിപ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
