ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയെ നടുക്കിയ വയോധികന്റെ കൊലപാതകം ഏതൊരു കുറ്റന്വേഷണ കഥയെയും വെല്ലുന്ന ക്രൂരമായ ആസൂത്രണത്തിന്റെ കഥയാണ് പുറത്തുവിടുന്നത്. 67-കാരനായ മാടപ്പുരയ്ക്കല്‍ ശിവന്‍കുട്ടിചെട്ടിയാരുടെ ജീവനെടുത്തത് സ്വന്തം വീട്ടിലെ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയും അവളുടെ കൂട്ടുകാരും ചേര്‍ന്നാണെന്ന വിവരം കേട്ട ഞെട്ടലിലാണ് നാട്. തനിക്ക് ലഭിക്കുന്ന നിയമപരിരക്ഷയെ കുറിച്ച് വ്യക്തമായ ധാരണയോടെ, അതിനെ ഒരു ആയുധമാക്കി മാറ്റിയാണ് പ്രായപൂര്‍ത്തിയാകാത്ത ഈ കൊച്ചുപെണ്‍കുട്ടി കൂട്ടുകാര്‍ക്ക് ക്വട്ടേഷന്‍ നല്‍കി കൊലപാതകം നടപ്പിലാക്കിയത്.
മുന്‍പ് രണ്ടുതവണ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ചില്‍ഡ്രന്‍സ് ഹോമില്‍ കഴിഞ്ഞിട്ടുള്ള പെണ്‍കുട്ടിക്ക്, കുട്ടികളായ കുറ്റവാളികള്‍ക്ക് നിയമം നല്‍കുന്ന സംരക്ഷണത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു. പിടിക്കപ്പെട്ടാലും പ്രായം നമ്മെ രക്ഷിക്കും എന്ന് കൂടെയുള്ള കുട്ടികളെ വിശ്വസിപ്പിച്ചാണ് ഇവള്‍ ഈ ചോരക്കളിക്ക് കൂട്ടുപിടിച്ചതെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം പോലീസിനെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. കൊലപാതകം നടത്താന്‍ മാത്രം എന്ത് വൈരാഗ്യമാണ് ഈ പെണ്‍കുട്ടിക്കുണ്ടായിരുന്നത് എന്നും, വീട്ടില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നും അറിയാന്‍ പോലീസ് നീക്കം ഊര്‍ജ്ജിതമാക്കി.
നിലവില്‍ കോഴിക്കോട്ടെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയാണ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പൂര്‍ണ്ണ മേല്‍നോട്ടത്തില്‍, കുട്ടിക്ക് മാനസിക പിന്തുണ ഉറപ്പാക്കി സ്വതന്ത്രമായി മൊഴി നല്‍കാനുള്ള അന്തരീക്ഷത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. ഇത്ര ചെറിയ പ്രായത്തില്‍ ഇത്രയും മാരകമായ മാനസികാവസ്ഥയിലേക്ക് കുട്ടി എങ്ങനെ എത്തി എന്നതിനെക്കുറിച്ചും മനശാസ്ത്ര വിദഗ്ധര്‍ പരിശോധിക്കും.
അതേസമയം കൊലപാതകത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന നിര്‍ണ്ണായക തെളിവുകള്‍ സൈബര്‍ സെല്ലിന്റെ കയ്യില്‍ കുടുങ്ങിക്കഴിഞ്ഞു. സംഭവത്തിന് വെറും രണ്ടുദിവസം മുന്‍പ് മാത്രം പ്രവര്‍ത്തനക്ഷമമാവുകയും കൊലപാതകം നടന്ന ശനിയാഴ്ച രാത്രിക്ക് ശേഷം പെട്ടെന്ന് ഓഫാവുകയും ചെയ്ത രഹസ്യ സിം കാര്‍ഡാണ് ഇപ്പോള്‍ കേസിന്റെ പ്രധാന കേന്ദ്രബിന്ദു. കേസില്‍ പ്രതികളായവരുടെ ഫോണുകളിലേക്ക് മാത്രം വിളികള്‍ പോയിട്ടുള്ള ഈ ഫോണ്‍, കൊലപാതകം ആസൂത്രണം ചെയ്യാന്‍ മാത്രമായി സംഘടിപ്പിച്ചതാണെന്ന് ഉറപ്പാണ്. കസ്റ്റഡിയിലുള്ള ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെ ഈ ആസൂത്രിത കൊലപാതകത്തിന്റെ മുഴുവന്‍ അണിയറക്കഥകളും പുറത്തുവരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
