കോഴിക്കോട്: ‘സഹമിത്ര’ മൊബൈൽ ആപ്പ് പദ്ധതിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അംഗീകാരം നൽകി. ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്നതാണ് ഈ ആപ്പിന്റെ പ്രധാന ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ഭരണകൂടം സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസ് അംഗീകാരം നല്‍കിയതോടെയാണ് മൊബൈല്‍ ആപ്പിനുള്ള വഴി തെളിഞ്ഞത്. ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ചാണ് നൂതന പദ്ധതി നടപ്പാക്കുന്നത്.
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ‘സഹമിത്ര’. സ്റ്റേറ്റ് കൊളാബറേറ്റീവ് ഇനിഷ്യേറ്റീവ് (എസ്.സി.ഐ) പദ്ധതിക്ക് കീഴില്‍ ഈ സംരംഭത്തിനായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് കോഴിക്കോട്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്യുന്നത്. രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ചെയ്യാനുള്ള തെറാപ്പികളെ കുറിച്ചുള്ള വിവരങ്ങള്‍, അവയുടെ വീഡിയോകള്‍, തെറാപ്പി പുരോഗതി വിലയിരുത്താനുള്ള ടൂളുകള്‍ എന്നിവ ആപ്പില്‍ ലഭ്യമാക്കും.
തെറാപ്പിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്ററുകള്‍ (സി.ഡി.എം.സി) എന്നിവയുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ഇതില്‍ ലഭിക്കും. ആപ്പ് വരുന്നതോടെ ഭിന്നശേഷിക്കാര്‍ക്ക് ഇടക്കിടെയുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും അതുവഴി പണവും അധ്വാനവും സമയവും ലാഭിക്കാനുമാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
