മലപ്പുറം: കെഎസ്ഇബിയിലും മാവേലി സ്റ്റോറുകളിലും താൻ നിർദേശിക്കുന്നവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ലെറ്റർപാഡിൽ ശുപാർശ നൽകിയ നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് വിവാദത്തിൽ. പോത്തുകല്ല്, എടക്കര മാവേലി സ്റ്റോറുകളിലേക്ക് നിയമിക്കേണ്ട എട്ട് പേരുടെ വിവരങ്ങൾ സപ്ലൈകോ മാനേജർക്കും, വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് നാല് പേരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ എക്സിക്യൂട്ടീവ് എൻജിനീയർക്കുമാണ് എംഎൽഎ കത്ത് നൽകിയത്.
പേരും തസ്തികയും ഉൾപ്പെടുന്ന പട്ടികയ്ക്കൊപ്പമാണ് എംഎൽഎയുടെ ലെറ്റർപാഡിലുള്ള ശുപാർശക്കത്ത്. ഇതുസംബന്ധിച്ച രേഖകൾ മാധ്യമങ്ങൾക്ക് ലഭിച്ചു. കൂടുതൽ വേതനം ലഭിക്കുന്ന ഒരു തസ്തികയിലേക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യയുടെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നിലവിൽ പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്നവരെ ഒഴിവാക്കി താൻ നിർദേശിക്കുന്നവരെ മാവേലി സ്റ്റോറുകളിലും കെഎസ്ഇബി ഓഫീസിലും നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. നിയമനത്തിനായി അഭിമുഖം പോലും നടത്താതെയാണ് നടപടികൾ പുരോഗമിക്കുന്നതെന്നും ആരോപണമുണ്ട്.
ഉദ്യോഗസ്ഥ തലത്തിൽ തീരുമാനിക്കേണ്ട നിയമന നടപടികളിൽ എംഎൽഎ നേരിട്ട് ഇടപെട്ടതും വിവാദത്തിന് കാരണമായിട്ടുണ്ട്. ശുപാർശക്കത്തിന്റെ അടിസ്ഥാനത്തിൽ നിയമന നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
