ന്യൂഡൽഹി: കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. ആറുവരിപ്പാതയുടെ വികസനം സ്വാഗതാർഹമാണെങ്കിലും നിലവിലെ നിർമ്മാണരീതി ജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാതയുടെ നിർമ്മാണത്തിൽ പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും ലംഘിക്കപ്പെടുകയാണെന്ന് സർദേശായി ആരോപിച്ചു. റോഡിലുടനീളം നിർമ്മാണ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതും, കൃത്യമായ ഡിവൈഡറുകളോ ദിശാസൂചകങ്ങളോ ഇല്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.
നിർമ്മാണത്തിലിരിക്കുന്ന പാതയിലൂടെ വാഹനങ്ങൾ തെറ്റായ ദിശയിൽ (റോങ് സൈഡ്) വരുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പാഞ്ഞുവന്ന ഒരു കാറുമായി തന്റെ വാഹനം കൂട്ടിയിടിക്കേണ്ട സാഹചര്യം ഉണ്ടായതായും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഹൈവേ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പോലീസ് സംവിധാനം വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. ഗതാഗതം നിരീക്ഷിക്കാനും നിർമ്മാണ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സദാസമയവും പ്രവർത്തിക്കുന്ന ഹൈവേ പോലീസ് സേന അടിയന്തരമായി രംഗത്തിറങ്ങണം. റോഡ് വികസനം നടക്കുമ്പോൾ തന്നെ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാൻ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാതകളിലെ വർധിച്ചുവരുന്ന അപകടമരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളും സർദേശായി നിരത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തിലെ പാതകളിൽ മാത്രം 23 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ലോക്സഭയിലെ കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിനിടെ രാജ്യവ്യാപകമായി ദേശീയപാതകളിൽ അഞ്ചര ലക്ഷത്തോളം പേരാണ് മരിച്ചത്. റോഡുകൾ വികസിക്കുമ്പോൾ അവ സാധാരണക്കാരുടെ മരണക്കെണികളായി മാറാൻ അനുവദിക്കരുതെന്ന താക്കീതോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
