ആലപ്പുഴ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. പോളിറ്റ് ബ്യൂറോയുടെ തിണ്ണയിൽ കയറാൻ പോലും യോഗ്യതയില്ലാത്ത വ്യക്തിയാണ് വിജയരാഘവനെന്നും, പാർട്ടിയിലെ അർഹരായവരെ തഴഞ്ഞാണ് അയാൾ ആ സ്ഥാനത്തേക്ക് കയറിക്കൂടിയതെന്നും സുധാകരൻ ആരോപിച്ചു. വിജയരാഘവന്റെ മുൻകാല വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ നേരത്തെ തന്നെ അദ്ദേഹത്തിന് 'പരാജയരാഘവൻ' എന്ന് പേരിട്ടിട്ടുള്ളതാണെന്ന പരിഹാസത്തോടെയായിരുന്നു സുധാകരന്റെ മറുപടി.
ആലപ്പുഴ ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തിയാണ് സുധാകരൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ഇരുതല മൂർച്ചയുള്ള ജില്ലയാണ് ആലപ്പുഴയെന്നും ഇവിടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വി.എസ്. അച്യുതാനന്ദനെയും സദാശിവനെയും ജയിപ്പിച്ചതും തോൽപ്പിച്ചതും ഈ മണ്ണിലാണ്. തന്നെയും ഒരിക്കൽ ഇവിടെ പരാജയപ്പെടുത്തിയിട്ടുണ്ട്. ആർക്കും സ്ഥിരമായി ജയമുറപ്പിക്കാൻ കഴിയാത്ത സീറ്റായിട്ടും, പരാജയത്തിന്റെ പേരിൽ എല്ലാവരും തന്റെ തോളിൽ കയറാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കമ്യൂണിസ്റ്റ് പാർട്ടിക്കല്ല, മറിച്ച് പാർട്ടിയെ നയിക്കുന്നവർക്കാണ് പിഴവ് സംഭവിക്കുന്നതെന്ന് സുധാകരൻ തുറന്നടിച്ചു. "പാർട്ടിക്കകത്തെ കൊള്ളരുതായ്മകൾക്കെല്ലാം പ്രസ്ഥാനമാണോ ഉത്തരവാദി? ഓരോ കാലത്തും പാർട്ടിയെ നയിക്കുന്നവരാണ് ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്," എന്ന് അദ്ദേഹം പറഞ്ഞു. വിജയരാഘവൻ സംസാരിക്കുന്ന ഇടങ്ങളിലെല്ലാം പാർട്ടി തോറ്റിട്ടുണ്ടെന്നും ചരിത്രബോധമില്ലാത്ത സംസാരമാണ് അദ്ദേഹത്തിന്റേതെന്നും സുധാകരൻ വിമർശിച്ചു.
വിജയരാഘവന്റെ പ്രതികരണങ്ങൾ താൻ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുധാകരൻ, അയാളോട് വായടക്കാൻ പറയണമെന്നും ആവശ്യപ്പെട്ടു. കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം, പാർട്ടിക്കകത്തെ നേതൃത്വപരമായ പരാജയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
