പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പൊലീസ് പണം ആവശ്യപ്പെട്ടതായി പരാതി. കൊല്ലപ്പെട്ട രാംനാരായണന്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകാന്‍ 25000 രൂപ ആവശ്യപ്പെട്ടെന്നാണ് ബന്ധു ശശികാന്ത് പറഞ്ഞത്.
മൃതദേഹം പാലക്കാട് നിന്ന് തൃശൂരിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലന്‍സിന്റെ തുക കയ്യില്‍ നിന്ന് കൊടുക്കേണ്ടി വന്നു. 3700 രൂപയാണ് കൊടുത്തത്. ബന്ധുക്കള്‍ അടുത്ത ദിവസം എത്തുമെന്നും തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കാമെന്നും ബന്ധു ശശികാന്ത് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അഞ്ച് പേരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകക്കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭയ്യ കൊല്ലപ്പെട്ടത്. പ്രദേശത്തെ ഏതാനും പേരുടെ നേതൃത്വത്തിലാണ് കള്ളന്‍ എന്നാരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടന്നത്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചും മര്‍ദ്ദിച്ചു. റോഡില്‍ ചോരവാര്‍ന്ന് കിടന്ന യുവാവിനെ നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
ഒരാഴ്ച മുന്‍പാണ് ഛത്തീസ്ഗഡില്‍ നിന്നും രാംനാരായണന്‍ ഭയ്യജോലി തേടി പാലക്കാട് എത്തിയത്. പാലക്കാട് കിന്‍ഫ്രയില്‍ ജോലിക്ക് എത്തിയ യുവാവ് അട്ടപ്പള്ളത്ത് വഴി തെറ്റി എത്തിയതാണ് എന്നാണ് സംശയം. പ്രദേശത്തെ ഏതാനും പേരുടെ നേതൃത്വത്തിലാണ് ആള്‍ക്കൂട്ട വിചാരണ നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
