കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നടപടി പരിഹാസ്യമാണെന്നും, ഇത്ര മാത്രം പരിഹാസ്യമായ മറ്റൊരു കാര്യം പറയാനില്ലെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) വഴി സംസ്ഥാനത്ത് പശ്ചാത്തല വികസനത്തിന് വേണ്ടിയാണ് പണം ചെലവഴിച്ചത്. കിഫ്ബി പ്രവർത്തിക്കുന്നത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിശ്ചയിച്ച മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ്. ആർബിഐ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു വ്യതിയാനവും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ - FEMA) ലംഘിച്ചു എന്ന ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇഡിയുടെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
സംസ്ഥാനത്ത് 4 വൻകിട പദ്ധതികൾ നടപ്പാക്കാൻ പോവുകയാണ്. ഇതിനായി ഭൂമി ഏറ്റെടുക്കാൻ 20,000 കോടി രൂപ ആവശ്യമാണ്. ഈ പണം കിഫ്ബി വഴിയാണ് കണ്ടെത്താൻ ഉദ്ദേശിക്കുന്നത്. ഈ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് നോട്ടീസ് നൽകിയതെങ്കിൽ അത് നടക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫെമ ലംഘനം നടന്നതായി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കണ്ടെത്തിയാൽ കിഫ്ബിയിൽ നിന്ന് പിഴ ഈടാക്കാൻ സാധ്യതയുണ്ട്. സമാഹരിച്ച തുകയുടെ 300 ശതമാനം വരെ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. നോട്ടീസ് ലഭിച്ചവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി മറുപടി നൽകാൻ അവസരമുണ്ട്. അതോറിറ്റിയുടെ ഉത്തരവിനെതിരെ കിഫ്ബിക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
