കാസർഗോഡ്: പരോൾ വിഷയത്തിലെ രാഷ്ട്രീയ യുദ്ധങ്ങൾക്കിടെ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ. കേസിലെ പത്താം പ്രതി രഞ്ജിത്തിനാണ് ജാമ്യം ലഭിച്ചത്.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രഞ്ജിത്തിന് പരോൾ അനുവദിക്കുന്നത്. നിലവിൽ കേസിലെ പീതാംബരൻ, ജിജിൻ എന്നീ പ്രതികളും പരോളിലാണ്. കേസില്‍ ശിക്ഷാവിധി വന്ന് ഒരു വർഷം തികയും മുന്‍പ് പ്രതികൾക്ക് തുടർച്ചയായി പരോള്‍ നൽകുന്നതിനെതിരെ നേരത്തെ കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് ജയിൽ ഉപദേശക സമിതിയിലുള്ളത്. ഇവരുടെ ശുപാർശ പ്രകാരമാണ് പ്രതികൾക്ക് പരോൾ ലഭിക്കുന്നതെന്നായിരുന്നു കോൺഗ്രസിൻ്റെ ആരോപണം.
മൂന്ന് വർഷം നീണ്ട വിചാരണയ്‌ക്കൊടുവിൽ 2025 ജനുവരി മൂന്നിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കൊച്ചി സിബിഐ കോടതി, പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷാ വിധിച്ചത്.
2023 ഫെബ്രുവരി രണ്ടിനാണ് സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്. 154 പ്രോസിക്യൂഷൻ സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 495 രേഖകളും, 85 തൊണ്ടിമുതലും പ്രോസിക്യൂഷൻ ഹാജരാക്കി.
പ്രതിഭാഗം മൂന്ന് സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബോബി ജോസഫാണ് ഹാജരായത്. 2024 ഡിസംബർ 28ന് 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി പുറപ്പെടുവിച്ചു. പ്രതികളിൽ 10 പേരെ കൊച്ചി സിബിഐ കോടതി വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം ആറ് പേർ സിപിഎമ്മിന്‍റെ പ്രധാന നേതാക്കളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
