തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ നടപടി ഹീന രാഷ്ട്രീയമാണെന്നും അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മന്ത്രിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനം അല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് ഔദ്യോഗിക ഏജൻസികൾ അംഗീകരിച്ച കാര്യമാണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നത് രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസമായിട്ടാണ് കാണാൻ കഴിയുക,” മുഖ്യമന്ത്രി വ്യക്തമാക്കി.
തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം സൃഷ്ടിക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസിന്റെയും യുഡിഎഫ് നേതൃത്വത്തിനുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലിനമാക്കുന്ന ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു ആക്രമണത്തിലൂടെ പുറത്തുവന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
