കണ്ണൂർ: അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെത്തുടർന്ന് അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കും. നിതിന്റെ പിതാവ് രാജൻ നൽകിയ പരാതിയെ തുടർന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണത്തിന് നിർദേശം നൽകിയത്. ക്രൈം ബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണ സംഘം പ്രവർത്തിക്കുക.
നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും കേസിലെ നിർണായക വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജൻ ആഭ്യന്തര മന്ത്രിയെ സമീപിച്ചത്.
മകന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് രാജന്റെ ആരോപണം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ കുടുംബത്തെ അറിയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ വെച്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടതാണ് രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം ലഭിക്കാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
കേസിലെ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാറിനെയും മറ്റ് അധ്യാപകരെയുംതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജൻ ആവശ്യപ്പെട്ടു. മുഖ്യപ്രതിയായ ഡോ. എം.കെ. റാമിന് ഡോക്ടറായി തുടരാൻ അർഹതയില്ലെന്നും, അദ്ദേഹത്തെ നിയമപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ മാസങ്ങൾക്കു ശേഷമാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കർണാടകയിലെ കുടകിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് റാം ഒളിവിൽ കഴിയുകയായിരുന്നു. ആദ്യം ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഒളിവിലുണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണ സംഘം അവിടെ എത്തിയെങ്കിലും, അവിടെ നിന്ന് കർണാടകയിലെ ബന്ധുവിന്റെ വീട്ടിലേക്ക് ഇയാൾ രക്ഷപ്പെട്ടിരുന്നു.
അതേസമയം, കേസിലെ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതി ജാമ്യത്തിൽ വിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
