കൊച്ചി: കിന്‍ഡര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം ചികിത്സാപ്പിഴവ് മൂലമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡിഎംഒ) അന്വേഷണ റിപ്പോര്‍ട്ട്. പ്രസവത്തിലും തുടര്‍ന്നുള്ള ശിശു പരിചരണത്തിലും ഗുരുതര വീഴ്ചകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് വെന്റിലേറ്റര്‍ സൗകര്യം ഒരുക്കിയതെന്നും, പ്രവര്‍ത്തിക്കാത്ത വെന്റിലേറ്ററിലായിരുന്നു ഏകദേശം രണ്ട് മണിക്കൂര്‍ കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. പ്രസവത്തിന് ശേഷം നവജാത ശിശുവിന് അടിയന്തരമായി നല്‍കേണ്ട ചികിത്സ ലഭ്യമാക്കിയില്ലെന്നും, ആവശ്യമായ സാഹചര്യത്തില്‍ ഓപ്പറേഷന്‍ നടത്താനായിരുന്നുവെങ്കിലും അത് ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സാ രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഡിഎംഒ വ്യക്തമാക്കിയിട്ടുണ്ട്.
റൊമാരിയോ-അലീന ദമ്പതികളുടെ കുഞ്ഞാണ് ഫെബ്രുവരി 26ന് ജനിച്ച ദിവസം തന്നെ മരിച്ചത്. സംഭവത്തില്‍ ദമ്പതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെയും സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ആശുപത്രിയെ ആദ്യം തന്നെ വിവരം അറിയിച്ചിരുന്നുവെന്നും, എന്നാല്‍ ചികിത്സാപ്പിഴവ് നടന്നിട്ടില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടിയെന്നും അലീന പറഞ്ഞു. ഡിഎംഒ റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് ആശുപത്രിയുടെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായതെന്നും അവർ വ്യക്തമാക്കി.
“ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായ കുഞ്ഞിന് വൈകിയാണ് വെന്റിലേറ്റര്‍ നല്‍കിയത്. നല്‍കിയ വെന്റിലേറ്റര്‍ പോലും പ്രവര്‍ത്തിച്ചിരുന്നില്ല. ഡോക്ടര്‍മാരും നഴ്‌സുമാരും കൃത്യമായി ശ്രദ്ധിച്ചില്ല. ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 90 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്,” അലീന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
