കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം സി.ബി.ഐ.ക്ക് വിടാൻ പുതിയ യു.ഡി.എഫ്. സർക്കാർ ഒരുങ്ങുന്നു. ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് റാന്നിയിലെ നിയുക്ത എം.എൽ.എ. പഴകുളം മധു വ്യക്തമാക്കി.
നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും നിലവിലെ അന്വേഷണത്തിലെ പാളിച്ചകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ ഡി.സി.സി. നടത്തിയ സമരങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്ന നേതാവാണ് പഴകുളം മധു.
2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ യാത്രയയപ്പ് യോഗത്തിൽ നടത്തിയ വിവാദ പരാമർശങ്ങളാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചിരുന്നു.
കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയെ വരെ സമീപിച്ച സാഹചര്യത്തിലാണ് പുതിയ സർക്കാരിന്റെ ഈ നീക്കം. കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസം പോലീസ് നവീൻ ബാബുവിന്റെ വീട്ടിലെത്തി ഭാര്യ മഞ്ജുഷയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
