തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിനത്തിൽ കുടിവെള്ള വിതരണം മുടങ്ങില്ലെന്ന് വ്യക്തമാക്കി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും കോർപ്പറേഷനും വാട്ടർ അതോറിറ്റിയും ചേർന്ന് സഹകരണത്തോടെ പ്രവർത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും ഓരോ സെക്ഷൻ ഓഫീസും കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധിയെ തുടർന്ന് യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളയമ്പലം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. പ്രശ്നം കോർപ്പറേഷൻ്റെ തലയിൽ ചുമത്താൻ ശ്രമിക്കുകയാണെന്നും പൊങ്കാല ദിവസം കുടിവെള്ള വിതരണം മുടങ്ങാൻ പാടില്ലെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുംവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ട്രാൻസ്‌ഫോർമർ തകരാറാണ് കുടിവെള്ള പ്രശ്നത്തിന് കാരണമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. പ്രശ്നമുള്ള സ്ഥലങ്ങൾ ചൂണ്ടിക്കാട്ടിയാൽ പരിഹരിക്കുമെന്നും, ഉപയോഗം വർധിക്കുന്നതിനാലാണ് ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവത്കരിക്കരുതെന്നും മുൻകാലങ്ങളിൽ വിവാദങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന സാഹചര്യത്തിൽ ചില സംഘടനകൾ കൊടിപിടിച്ച് ടാങ്കറുമായി ‘ഷോ’ നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
