തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടത്തിൽ വ്യാപകമായ പരാതികൾ ഉയരുന്നു.
അർഹമായ ക്ലെയിമുകൾ നിരസിച്ചും പരാതികളിൽ നടപടിയെടുക്കാതെയും ഇൻഷുറൻസ് കമ്പനി ഗുണഭോക്താക്കളെ വലയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ, പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് കർശന മുന്നറിയിപ്പ് നൽകി.
രണ്ടാം ഘട്ടത്തിലും ഓറിയന്റൽ ഇൻഷുറൻസിനാണ് പദ്ധതിയുടെ ചുമതല നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് സർക്കാർ കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും, വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇൻഷുറൻസ് കമ്പനി വ്യാപകമായി ക്ലെയിമുകൾ നിരസിക്കാൻ തുടങ്ങിയെന്നാണ് ആക്ഷേപം.
കണ്ണൂരിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ജീവനക്കാരന് 3.86 ലക്ഷം രൂപയുടെ ബില്ലിൽ കേവലം 1.65 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. മുൻപ് സമാന ചികിത്സകൾക്ക് മൂന്നര ലക്ഷം രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്.
ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനങ്ങളിലെ അപാകതകൾ ചർച്ച ചെയ്യാൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. വൈകാതെ കമ്പനി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിക്കും. ചികിത്സാ രേഖകൾ പരിശോധിക്കാൻ മറ്റ് രണ്ട് സ്വകാര്യ ഏജൻസികളെ ഇൻഷുറൻസ് കമ്പനി ചുമതലപ്പെടുത്തിയത് വിവരച്ചോർച്ചയ്ക്ക് കാരണമാകുമെന്ന ഗൗരവകരമായ ആരോപണവും നിലനിൽക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
