കോട്ടയം: മാസപ്പടി കേസില്‍ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിവിധ കമ്പനികളില്‍ നിന്ന് കൈപ്പറ്റിയ വലിയൊരു തുക അദ്ദേഹം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേസില്‍ പോരാട്ടം നയിച്ചപ്പോള്‍ വലിയ ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നു. സംശയത്തോടെ നോക്കിയവരും തനിക്ക് വഴിതെറ്റിയെന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. സുപ്രീം കോടതി കേസ് തള്ളിയ സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരും നേതാക്കളും പോലും താന്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ മടിച്ചു നില്‍ക്കുന്ന അവസ്ഥയുണ്ടായെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതോടെ, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിനാവശ്യമായ തെളിവുകള്‍ നല്‍കാന്‍ താന്‍ പൂര്‍ണമായി തയാറാണ്. പിണറായി വിജയന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം രാജ്യത്തിന് പുറത്തുണ്ടെന്നും സമൂഹത്തോടും സ്വന്തം പാര്‍ട്ടിയോടും അദ്ദേഹം പച്ചക്കള്ളമാണ് പറഞ്ഞതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.
പിണറായി വിജയനെതിരെ സംസാരിച്ചതിന്റെ പ്രതികാരമായി വിജിലന്‍സിനെ ഉപയോഗിച്ച് തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേസില്‍ ചാര്‍ജ്ഷീറ്റ് നല്‍കാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. കരിമണല്‍ കമ്പനിക്ക് വഴിവിട്ട കാര്യങ്ങള്‍ ചെയ്തു നല്‍കിയതിന്റെ പാരിതോഷികമായാണ് മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിക്ക് തുക ലഭിച്ചത്. ഈ വിഷയത്തില്‍ സിപിഎം ഇച്ഛാശക്തിയോടെ പിണറായിക്ക് പ്രതിരോധം തീര്‍ക്കുകയായിരുന്നു. സാധാരണക്കാരായ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിമതിക്ക് ചൂടുചോറ് വാരുകയായിരുന്നുവെന്നും, അഴിമതിക്ക് കുടപിടിച്ചതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
