തൊടുപുഴ: സംസ്ഥാനത്ത് പാചകവാതക (LPG) ദൗർലഭ്യം രൂക്ഷമായതോടെ തൊടുപുഴ നഗരസഭയുടെ കീഴിലുള്ള 'ശാന്തിതീരം' ഗ്യാസ് ശ്മശാനത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു.
സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെയാണ് ശ്മശാനം താത്കാലികമായി അടച്ചിടാൻ നഗരസഭ നിർബന്ധിതമായത്. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ വന്ന തടസ്സമാണ് ഈ പ്രതിസന്ധിക്ക് പിന്നിൽ.
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് ശരാശരി ഒരു ഫുൾ സിലിണ്ടർ എൽപിജി ആവശ്യമാണ്. എന്നാൽ ഗ്യാസ് ഏജൻസികളിൽ നിന്ന് ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാത്ത സാഹചര്യം വന്നതോടെ ബുക്കിംഗുകൾ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലായി. നഗരസഭയ്ക്ക് പുറമെ സമീപത്തുള്ള നിരവധി പഞ്ചായത്തുകളും ആശ്രയിക്കുന്ന പ്രധാന ശ്മശാനമാണിത്.
പ്രതിസന്ധി രൂക്ഷമായതോടെ നഗരസഭാ ഭരണസമിതി ജില്ലാ കളക്ടർക്ക് അടിയന്തര കത്തയച്ചു. ശ്മശാനത്തെ 'അവശ്യ സേവന' വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രത്യേകമായി സിലിണ്ടറുകൾ അനുവദിക്കണമെന്നാണ് നഗരസഭയുടെ ആവശ്യം.
നിലവിൽ സംസ്ഥാനത്തെ ഹോട്ടലുകളെയും മറ്റ് ചെറുകിട വ്യവസായങ്ങളെയും പോലെ തന്നെ പൊതുശ്മശാനങ്ങളുടെ പ്രവർത്തനവും ഇതോടെ അവതാളത്തിലായിരിക്കുകയാണ്. വരും ദിവസങ്ങളിൽ സിലിണ്ടർ വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ കൂടുതൽ ശ്മശാനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് അധികൃതർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
