മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായ എൻ. ഷംസുദ്ദീനെതിരെ പാർട്ടിയിലെ ഒരു വിഭാഗം അസംതൃപ്തർ പരസ്യമായി രംഗത്തെത്തി. ഷംസുദ്ദീന് പകരം മണ്ഡലത്തിൽ നിന്നുള്ള പ്രാദേശിക നേതാവിനെ പരിഗണിക്കണമെന്ന ആവശ്യം നേതൃത്വം തള്ളിയതോടെയാണ് പ്രതിഷേധം കടുപ്പിച്ചത്.
ലീഗിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഷംസുദ്ദീന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നുണ്ട്. പാണക്കാട് വെച്ച് നടന്ന അനുനയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് വിമത വിഭാഗം.
തിരൂർ സ്വദേശിയായ എൻ. ഷംസുദ്ദീൻ കഴിഞ്ഞ പതിനഞ്ചു വർഷമായി മണ്ണാർക്കാട് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. തുടർച്ചയായി മൂന്ന് തവണ വിജയിച്ച അദ്ദേഹത്തിന് ഇത്തവണ വീണ്ടും അവസരം നൽകുന്നതിനെതിരെയാണ് പ്രാദേശിക വികാരം ഉയരുന്നത്.
മണ്ഡലത്തിന് അകത്തുള്ളവർക്ക് പ്രാധാന്യം നൽകണമെന്നും പുറത്തുനിന്നുള്ളവർക്ക് ഇനി അവസരം നൽകരുതെന്നും ഒരു വിഭാഗം പ്രവർത്തകർ വാദിക്കുന്നു. 2011-ൽ ഇടതുപക്ഷത്തിന്റെ കൈവശമിരുന്ന മണ്ഡലം വലിയ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ച ഷംസുദ്ദീൻ, 2016-ലും 2021-ലും വിജയം ആവർത്തിച്ചിരുന്നു.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾക്കിടയിൽ മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങി ഇടതുമുന്നണി പ്രചാരണം ശക്തമാക്കി. സി.പി.ഐ സ്ഥാനാർത്ഥിയായ മൻസിൽ അബൂബക്കറാണ് ഇത്തവണ ഇടതുപക്ഷത്തിനായി മണ്ണാർക്കാട് ജനവിധി തേടുന്നത്.
യുഡിഎഫിലെ ഭിന്നത വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്. ഷംസുദ്ദീനെതിരെയുള്ള പ്രാദേശിക വികാരവും വിമത നീക്കങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
