മലപ്പുറം: വിശ്വാസികൾക്ക് സിപിഎമ്മിൽ ചേരാനാകില്ലെന്ന സമസ്ത നേതാവ് സത്താർ പന്തല്ലൂരിന്റെ പ്രസ്താവനയ്ക്ക് പരോക്ഷ മറുപടി നൽകി കെ.ടി.ജലീൽ. വിശ്വാസികളെ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ജലീൽ സിപിഎമ്മിൽ അംഗത്വം എടുത്തതിന് പിന്നാലെയായിരുന്നു സമസ്ത നേതാവിന്റെ പ്രസ്താവന.
ഒരു തമ്പുരാന്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോലെന്നും ജലീൽ വിമർശിച്ചു. 'മനുഷ്യരുടെ ഭൗതിക മോചനത്തിനായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വിശ്വാസികൾ അംഗത്വമെടുക്കുക. ഒരു തമ്പുരാന്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോൽ! അത് നമ്മുടെ ഓരോരുത്തരുടെയും പ്രവർത്തികളിലാണ് തൂക്കിയിട്ടിരിക്കുന്നത്. ദൈവത്തിന്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. അല്ലാതെ ഓരോരുത്തരുടെയും പാർട്ടി മെമ്പർഷിപ്പിലേക്കല്ല!' ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
മതനിഷേധിയോ യുക്തിവാദിയോ ആയവർക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നൽകൂ എന്ന് ലോകത്തെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഭരണഘടനയിൽ പറഞ്ഞിട്ടില്ലെന്ന് ജലീൽ വ്യക്തമാക്കി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേവലമൊരു ദാർശനിക പാർട്ടി മാത്രമല്ല, അതൊരു പ്രായോഗിക രാഷ്ട്രീയ സംഘടന കൂടിയാണ്. പാർട്ടിയുടെ രാഷ്ട്രീയ പ്രമേയങ്ങൾ അംഗീകരിച്ച് നടപ്പിലാക്കാൻ സന്നദ്ധരായ ഏത് വിശ്വാസിക്കും പാർട്ടിയിൽ അംഗത്വം നൽകുമെന്ന കാര്യം മുൻപ് ഇ.എം.എസ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സഖാവ് ലെനിൻ പണ്ട് ഒരു പുരോഹിതന് പാർട്ടി അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്കുകളും ജലീൽ കുറിപ്പിൽ വ്യക്തമാക്കുന്നു. പാർട്ടി പരിപാടിയും ഭരണഘടനയും അനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ നിശ്ചയമായും പാർട്ടിയംഗമാവാം. ഒരു പുരോഹിതനെന്ന നിലയിൽ അയാൾ പള്ളിയിൽ ചെയ്യുന്ന പണിയല്ലല്ലോ പാർട്ടിയിൽ ചെയ്യുന്നത്.” ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചരിത്രത്തിൽ ഹസ്രറത്ത് മൊഹാനിയെയും ഹസ്രത്ത് ബർക്കത്തുള്ളയെയും പോലുള്ള വലിയ ഇസ്ലാമിക പണ്ഡിതന്മാർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മീയ രംഗത്ത് വ്യത്യസ്ത വഴികൾ സ്വീകരിക്കുന്ന കോൺഗ്രസ്സുകാരോ ലീഗുകാരോ ‘അര കോൺഗ്രസ്സുകാരോ’ ‘അര ലീഗുകാരോ’ അല്ലാത്തതുപോലെ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അംഗീകരിച്ച് പാർട്ടിയിൽ പ്രവർത്തിക്കുന്ന വിശ്വാസികൾ ‘അര കമ്മ്യൂണിസ്റ്റുകാരല്ലെന്ന്’ അദ്ദേഹം കുറിച്ചു.
എല്ലാ പാർട്ടികളിലെയും വിശ്വാസികളായ മുസ്ലിങ്ങൾ നമസ്കരിക്കാൻ മസ്ജിദുകളിലും, ഹിന്ദുക്കൾ ക്ഷേത്രങ്ങളിലും, ക്രൈസ്തവർ ചർച്ചുകളിലുമാണ് പോകുന്നത്. സി.പി.എമ്മിലും ഇതിന് യാതൊരു മാറ്റവുമില്ല.
ദൈവത്തിന്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്, അല്ലാതെ ഓരോരുത്തരുടെയും പാർട്ടി മെമ്പർഷിപ്പിലേക്കല്ല. ആരും നിങ്ങളുടെ ആരാധനാചാരങ്ങളെ നിരുത്സാഹപ്പെടുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. നിങ്ങൾക്കോരോരുത്തർക്കും ഒരു നല്ല ഹിന്ദുവോ ക്രൈസ്തവനോ മുസ്ലിമോ ആയിത്തന്നെ ഒരു നല്ല കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമാകാം,” ജലീൽ വ്യക്തമാക്കി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
