തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷ്ണു മുൻപും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളിലെ പ്രതിയെന്ന് പൊലീസ്.
കൊല്ലം സ്വദേശിയും വര്‍ക്ക് ഷോപ്പ് ഉടമയുമായ സുഹൃത്തുമൊന്നിച്ച് മദ്യപിച്ചശേഷമാണ് വിഷ്ണു വാളകത്തേക്ക് ഥാർ ജീപ്പുമായി പോകുന്നത്. മദ്യലഹരിയിൽ, ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ച വാഹനം പോസ്റ്റിലിടിച്ചു. സമാനമായ രീതിയിൽ വെളളറട, വിഴിഞ്ഞം എന്നിവിടങ്ങളിൽ മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിന് വിഷ്ണുവിനെതിരെ നേരത്തെ കേസുണ്ട്.
നാട്ടുകാർ കയ്യേറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രതിയുമായി തെളിവെടുപ്പ് പൊലീസ് ഒഴിവാക്കിയത്. അപകടസമയം മറ്റാരും വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
കിളിമാനൂരിൽ ഇടിച്ച വാഹനം പിന്നോട്ടെടുത്തപ്പോഴാണ് സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. വണ്ടിയിൽ കുരുങ്ങിയ ബൈക്കുമായി പോയപ്പോൾ ടയർ പൊട്ടി. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനമിട്ടശേഷം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ്നാട്ടുകാർ പിടികൂടുന്നത്.
പിന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങിയെങ്കിലും സ്ത്രീ മരിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പുറകെ വരുമെന്നും കണ്ടാണ് തമിഴ്നാട്ടിലേക്ക് സുഹൃത്തിന്‍റെ സഹായത്തോടെ ഒളിവിൽ പോയതെന്നാണ് വിഷ്ണുവിന്‍റെ മൊഴി. കൈയിൽ പണമില്ലാതായി പാറശ്ശാല ഭാഗത്തേക്ക് വന്നപ്പോഴാണ് പിടിയിലായത്.
കിളിമാനൂർ സ്റ്റേഷനിൽ വിഷ്ണുവിനെ ജാമ്യത്തിൽ വിട്ടതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും സംശയിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
