കൊച്ചി: സംസ്ഥാന സർക്കാർ ജെബി കോശി കമ്മീഷൻ റിപ്പോർട്ടിന് അംഗീകാരം നൽകിയതോടെ ഇടതുമുന്നണിയോടുള്ള നിലപാട് ലത്തീൻ കത്തോലിക്കാ സഭ കൂടുതൽ മയപ്പെടുത്തി. റിപ്പോർട്ട് അംഗീകരിച്ചതിനെ തന്നെ നിർണായക നീക്കമായി സഭ വിലയിരുത്തുന്നു. ശുപാർശകൾ നടപ്പാക്കുന്നതിൽ ഉണ്ടായ താമസം സ്വാഭാവികമാണെന്നും അതിന് യുക്തമായ കാരണങ്ങൾ ഉണ്ടാകാമെന്നും ലത്തീൻ കത്തോലിക്കാ സമുദായ വക്താവ് ജോസഫ് ജൂഡ് വ്യക്തമാക്കി.
ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷനെ നിയമിക്കണമെന്നത് സഭകളുടെ പ്രധാന ആവശ്യമായിരുന്നു. അത് നടപ്പാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും പിന്നീട് റിപ്പോർട്ട് പുറത്തുവിടുകയും ശുപാർശകൾ നടപ്പാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് നിരന്തര സമരങ്ങൾ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ റിപ്പോർട്ട് നടപ്പിലാക്കുന്നുവെന്നായിരുന്നു സർക്കാരിന്റെ നിലപാട്, എന്നാൽ അത് സഭകൾ മുഖവിലക്കെടുത്തില്ല. തുടർന്ന് സർക്കാർ റിപ്പോർട്ടിന് അംഗീകാരം നൽകി.
റിപ്പോർട്ട് പുറത്തുവിടാത്ത സാഹചര്യത്തിൽ ശക്തമായ പ്രതികരണത്തിൽ നിന്ന് സഭ പിന്മാറിയിരുന്നു. പിന്നീട് ക്രൈസ്തവ സഭാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചകൾക്ക് പിന്നാലെ റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിച്ചു. എന്നാൽ ശുപാർശകളിൽ പലതും നടപ്പായിട്ടില്ലെന്നുമാണ് സഭാ നേതൃത്വത്തിന്റെ ആരോപണം. സർക്കാരിന്റെ അവകാശവാദങ്ങളും റിപ്പോർട്ടിലെ നിർദേശങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ജോസഫ് ജൂഡ് ചൂണ്ടിക്കാട്ടി.
അതേസമയം, ഇതിനെ സർക്കാരിന് തിരിച്ചടിയായി കാണേണ്ടതില്ലെന്നും റിപ്പോർട്ട് അംഗീകരിക്കാനും നടപ്പാക്കാനും സമയമെടുക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സമുദായ സർട്ടിഫിക്കറ്റ് വിഷയത്തിൽ സർക്കാരിന്റെ അനുകൂല സമീപനം മുൻകാല അകൽച്ച കുറയ്ക്കാൻ സഹായിച്ചതായും വിലയിരുത്തൽ ഉണ്ട്.
സമദൂരം നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരിക്കുമ്പോഴും സർക്കാരിനെതിരായ കടുത്ത സമീപനം സ്വീകരിക്കേണ്ടെന്നതാണ് ലത്തീൻ കത്തോലിക്ക വിഭാഗത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ അർഹമായ പരിഗണന ലഭിക്കുന്ന പക്ഷം ഇടതുമുന്നണിയോട് കൂടുതൽ അനുകൂല സമീപനം സ്വീകരിക്കാമെന്ന സൂചനയും നേതൃത്വം നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
