36-ാമത് കൈറോ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു.
കോഴിക്കോട്: ഡിജിറ്റൽ സാങ്കേതിക രംഗത്തും കൃത്രിമ ബുദ്ധിയെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും ഇന്ത്യയുടെ മുന്നേറ്റം പ്രത്യാശ നൽകുന്നതാണെന്ന് ജാമിഅ മർകസ് പ്രൊചാൻസിലറും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന 36ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ, ആരോഗ്യം, കൃഷി, ക്രമസമാധാനം തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശരിയായ ഉപയോഗം മൂലം ഫലപ്രദമായ ഒട്ടേറെ നേട്ടങ്ങൾ നേടാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ എ ഐയുടെ ദുരുപയോഗവും കുറ്റകൃത്യങ്ങളും തടയാൻ ലോക വ്യാപകമായി കൂടുതൽ സംവിധാനങ്ങൾ നിലവിൽ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ തൊഴിലുകളുടെ ധാർമികതയും സാധ്യതയും' എന്ന പ്രമേയത്തിൽ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അസ്സീസിയുടെ മേൽനോട്ടത്തിൽ നടന്ന സമ്മേളനത്തിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് ഡോ. ഹുസൈൻ സഖാഫി സമ്മേളനത്തിൽ സംബന്ധിച്ചത്. ഈജിപ്ത് സുപ്രീം കൗൺസിൽ ഓഫ് ഇസ്‌ലാമിക് അഫേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ 50ലധികം രാജ്യങ്ങളിൽ നിന്നുള്ള മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും പണ്ഡിതരും ഗവേഷകരും പങ്കെടുത്തു.
ഈജിപ്ത് മതകാര്യ വകുപ്പ് മന്ത്രി ഡോ. ഉസാമ അൽ അസ്ഹരി, ഗ്രാൻഡ് മുഫ്തി ഡോ. നാസിർ അയ്യദ്, ശൈഖുൽ അസ്ഹർ ഡോ. അഹ്മദ് ത്വയ്യിബിന്റെ പ്രതിധിനി ഡോ. മുഹമ്മദ് അബ്ദുറഹ്മാൻ ളുവൈനി, ജോർദാൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് മുസ്‌ലിം അൽ ഖലൈഹ്, ഒമാൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മാമാരി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പാലസ്തീൻ ചീഫ് ജഡ്ജ് മഹ്മൂദ് അൽ ഹബാഷ്, ബഹ്‌റൈൻ ഇസ്‌ലാമിക് സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ്, ജിബൂട്ടി മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഅ്മിൻ ഹസൻ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിച്ചു. മർകസ് ഹയർ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫിയും പ്രതിനിധിയായി പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
