പത്തനംതിട്ട: അടൂർ കോട്ടമുകളിൽ 31-കാരിയായ ഷഹനയുടെ മരണത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി പൊലീസ്. സംഭവത്തിൽ കൊലപാതകമെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്തുണ നൽകുന്ന തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ ലഭിച്ചിട്ടില്ലെന്നും, ഇത് ആത്മഹത്യയാണെന്നാണ് നിലവിലെ അന്വേഷണ നിഗമനമെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് കോട്ടമുകളിലെ വീട്ടിലെ സ്റ്റെയർകേസിൽ ഷഹനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷഹനയുടെ രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷനിൽ പോയിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഷഹനയുടെ ബന്ധുക്കൾ കൊലപാതകമാണെന്ന സംശയം ഉന്നയിച്ചിരുന്നെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അത്തരത്തിലുള്ള തെളിവുകളൊന്നും കണ്ടെത്താനായില്ല. തൂങ്ങിമരണമാണെന്നാണ് പ്രാഥമിക മെഡിക്കൽ വിലയിരുത്തൽ.
അതേസമയം, സംഭവത്തിന് മുൻപ് ഷഹനയും യുവാവും തമ്മിൽ വീട്ടിനുള്ളിൽ വാക്കുതർക്കവും കയ്യാങ്കളിയും നടന്നതിന്റെ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുന്നതിനെക്കുറിച്ച് പൊലീസ് നിയമോപദേശം തേടുകയാണ്. ഇതിനായി ഷഹനയുടെ കുടുംബാംഗങ്ങളുടെ മൊഴിയും വീണ്ടും വിശദമായി രേഖപ്പെടുത്തും.
വിവാഹിതയായ ഷഹന ഭർത്താവിൽ നിന്ന് ഏറെക്കാലമായി അകന്നാണ് താമസിച്ചിരുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ഷഹനയുടെ മരണത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
