തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കിയ വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിലപാട് മയപ്പെടുത്തി. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം എന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. “യുഡിഎഫ് വേണ്ടെന്ന് തീരുമാനിച്ചാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കില്ല” എന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ നിലപാട്.
ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ തീരുമാനമെടുത്താല്‍ മാത്രമേ അതിനുള്ള നികുതി ഇളവ് ബജറ്റില്‍ പ്രഖ്യാപിച്ചതായി കണക്കാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് സഭയില്‍ നിന്നുയര്‍ന്നത്.
ഇതിനൊപ്പം, ബക്കാര്‍ഡി കമ്പനിക്കായി വിദേശമദ്യ നയത്തില്‍ മാറ്റം വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യവില്‍പ്പനയെക്കുറിച്ചുള്ള ആദ്യ ചര്‍ച്ച എം.വി. ഗോവിന്ദന്‍ എക്‌സൈസ് മന്ത്രിയായിരുന്ന കാലത്താണുണ്ടായതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ബജറ്റ് പാസായാല്‍ കുറഞ്ഞ നികുതി സ്വമേധയാ നിലവില്‍ വരില്ലേ എന്ന ക്രമപ്രശ്നം കെ.എന്‍. ബാലഗോപാല്‍ സഭയില്‍ ഉയര്‍ത്തി. ഇതോടെ മദ്യ നികുതിയിളവ് പ്രഖ്യാപനത്തിന്റെ നിയമപരവും പ്രായോഗികവുമായ വശങ്ങളും ചര്‍ച്ചയായി.
ഇതിനിടെ പി.എം ശ്രീ പദ്ധതിയെ ചൊല്ലിയും നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മില്‍ വാക്പോര് നടന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച പി.എം ശ്രീ പദ്ധതി വീണ്ടും ആലോചിക്കുന്നത് എന്തിനാണെന്ന് പിണറായി ചോദിച്ചപ്പോള്‍, “മരവിപ്പിക്കാന്‍ വേണ്ടിയാണോ പദ്ധതിയില്‍ ഒപ്പുവെച്ചത്?” എന്നാണ് മുഖ്യമന്ത്രിയുടെ തിരിച്ചടി. പദ്ധതിയില്‍ ഒപ്പുവെച്ചതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. എന്നാല്‍ എസ്.എസ്.കെ ഫണ്ടിനുവേണ്ടിയാണ് ഒപ്പുവെച്ചതെന്ന് പിണറായി വിജയന്‍ മറുപടി നല്‍കി.
ധാതുമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നുവെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. ധാതുമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
