കോഴിക്കോട്: കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലെ 49 ലക്ഷം രൂപയുടെ കടബാധ്യത തീർത്ത് കുടുംബ വീടിനെ ജപ്തി ഭീഷണിയിൽ നിന്നു രക്ഷിക്കാൻ മുസ്ലിം ലീഗ് നേതൃത്വം കാണിച്ച സഹായത്തിന് നന്ദി അറിയിച്ചു ഡോ. എം.കെ. മുനീർ.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നാണ് കടബാധ്യത അടച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. "വിഷമിക്കേണ്ട, പാർട്ടി നമ്മോടൊപ്പം ഉണ്ട്" എന്ന ഉറച്ച ആശ്വാസവുമായി അവരുടെ പിന്തുണ അനുഭവിച്ചിട്ടുള്ളതിനാൽ, പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകൾക്കതീതമായ നന്ദി," എം.കെ. മുനീർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
വാക്കുകൾക്കതീതം… ‘വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്’എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകൾക്കതീതമായ നന്ദി.
എനിക്ക് ആത്മവിശ്വാസവും ശക്തിയും പകർന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാർത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തിൽ വീടിന്റെ കടബാധ്യതയിൽ നിന്നും മോചിപ്പിച്ച എന്റെ പാർട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ വാർത്തകൾ പുറത്തുവന്നപ്പോൾ കുറെയധികം സുമനസ്സുകൾ ഹൃദയത്തിൽ പ്രാർത്ഥനയോടെ ഞങ്ങളിലേക്ക് സ്നേഹം ചൊരിഞ്ഞു. “നന്ദി” എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീർക്കാൻ സാധിക്കില്ല എന്നെനിക്കറിയാം.
എന്റെ സഹപാഠികൾ, എന്റെ ഉറ്റ മിത്രങ്ങൾ, ഞാനറിയാത്ത, എന്നെ ദൂരെ നിന്ന് മാത്രം കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ളവർ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ, എന്നെ ഏറെ ഇഷ്ടപ്പെടുന്നവർ, കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദേശത്തുള്ളവർ, സ്വദേശത്തുള്ളവർ എല്ലാവരും സ്നേഹവാക്കുകളും പ്രാർത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സന്തോഷമാണ് പകർന്നു നൽകുന്നത്. നമുക്ക് നേരിട്ട് പരിചയമില്ലാത്തവരായിട്ടുപോലും ഈ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും സഹായഹസ്തം നീട്ടാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് നിഷ്‌കളങ്കമായ ചേർത്തുവെക്കലായി ഞാൻ കാണുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയും ചെയ്യുന്നു.
വാർത്താ മാധ്യമങ്ങൾ സദുദ്ദേശപരമായി നടത്തിയ ഇടപെടലുകൾക്കും നന്ദി. പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാൻ പങ്കുവെക്കുന്നു. സമ്പത്തിനേക്കാൾ വലുത് സ്നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവർത്തി കൂടി ഞാൻ വായിച്ചിരിക്കുന്നു അനുഭവത്തിലൂടെ.
സ്നേഹം മാത്രം..
ഡോ. എം. കെ. മുനീർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
