വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. തീരദേശ ന്യൂനമര്‍ദപാത്തിയുടെയും തീവ്ര ന്യൂനമര്‍ദത്തിന്റെയും സ്വാധീനത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം.
നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള സമുദ്രനിരപ്പിലെ ന്യൂനമര്‍ദപാത്തിയും, ജാര്‍ഖണ്ഡിനും ഒഡീഷയ്ക്കും മുകളിലുള്ള തീവ്രന്യൂനമര്‍ദവുമാണ് നിലവിലെ കനത്ത മഴയ്ക്ക് കാരണം. ഈ പ്രതിഭാസങ്ങളുടെ ഫലമായി ജൂലൈ 10 വരെ കേരളത്തിലും മാഹിയിലും പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെയും കര്‍ണാടക തീരത്ത് ജൂലൈ 10 വരെയും മത്സ്യ ബന്ധനത്തിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നാളെ രാത്രി വരെ 3:5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തീരദേശവാസികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
