തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കുന്നതിനായി വി.ഡി. സതീശന്‍ സര്‍ക്കാര്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കാനാണ് സര്‍ക്കാരിന്റെ പ്രാഥമിക ആലോചന.
പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ എതിർപ്പ് ശക്തമാക്കിയ സാഹചര്യത്തില്‍ അവരുമായി സര്‍ക്കാര്‍ പ്രത്യേക ചര്‍ച്ചയും നടത്തും. സ്വകാര്യ ബസ് മേഖല തകരുമെന്നാണ് ബസ് ഉടമകളുടെ ആശങ്ക. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര യുഡിഎഫ് സര്‍ക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് ഗ്യാരന്റികളിലൊന്നായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഏത് വിഭാഗം ബസുകളിലാകും പദ്ധതി ബാധകമാകുക, എത്ര ദൂരം വരെ യാത്ര അനുവദിക്കും, ജില്ലകള്‍ക്ക് പുറത്തേക്കുള്ള യാത്ര ഉള്‍പ്പെടുമോ, എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ആനുകൂല്യം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
പ്രതിദിനം ഏകദേശം 12 ലക്ഷം സ്ത്രീ യാത്രക്കാരാണ് കെഎസ്ആര്‍ടിസി ബസുകളില്‍ സഞ്ചരിക്കുന്നതെന്നാണ് കണക്ക്. പദ്ധതി പൂര്‍ണമായും നടപ്പാക്കിയാല്‍ പ്രതിമാസം ഏകദേശം 60 കോടി രൂപ സര്‍ക്കാര്‍ സബ്സിഡിയായി കെഎസ്ആര്‍ടിസിക്ക് നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
പദ്ധതി നടപ്പാക്കിയ മറ്റ് സംസ്ഥാനങ്ങളിലെ മാതൃകകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. കര്‍ണാടകയില്‍ എ.സി, സ്ലീപ്പര്‍ ബസുകളില്‍ സൗജന്യമില്ല. തമിഴ്നാട്ടില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.
അതേസമയം, ഗതാഗത മന്ത്രിസ്ഥാനം ആര്‍ക്കാണെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. സി.പി. ജോണിനായിരിക്കും ചുമതലയെന്നാണ് സൂചന. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം ഈ വാര്‍ത്ത നിഷേധിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
